കുട്ടികളുടെ നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു; ഓപ്പറേഷൻ പി ഹണ്ടിൽ 14 പേർ പിടിയിൽ
കുട്ടികളുടെ നഗ്ന ചിത്രങ്ങൾ ഷെയർ ചെയ്യുകയും പണത്തിന് വേണ്ടി വിൽപ്പന നടത്തുന്നവരെയും കണ്ടെത്തുന്നതിന് വേണ്ടി നടത്തുന്ന പോലീസ് നടപടിയായ ഓപ്പറേഷൻ പി ഹണ്ടിൻറെ ഭാഗമായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 14 പേർ പിടിയിലായി.
പ്രായപൂർത്തിയാവാത്ത കുട്ടികളുടെ നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ച മുതൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. അന്താരാഷ്‌ട്ര കുറ്റാന്വേഷണ ഏജൻസിയായ ഇന്റർപോളിന്റെ സഹായത്തോടെ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുളള സംഘമാണ് റെയ്ഡ് നടത്തിയത്.
സംസ്ഥാന വ്യാപകമായി 448 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ആകെ 39 കേസുകൾ രജിസ്റ്റർ ചെയ്തു. ലാപ്ടോപ്, മൊബെെൽ ഫോൺ എന്നിവ ഉൾപ്പെടെ 267 തൊണ്ടിമുതലുകൾ പ്രതികളുടെ പക്കൽ നിന്നും പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.