കെ റെയില്‍ അനുകൂലികള്‍ ബോധവല്‍ക്കരണത്തിനായി വരരുത്; വീടിന് മുന്നിൽ പോസ്റ്ററുമായി നാട്ടുകാർ
കെ റെയിലിനെ പറ്റി ബോധവത്ക്കരവും നടത്താൻ ഇടതുമുന്നണി സജീവമായി രംഗത്തിറങ്ങവേ പുതിയ പ്രതിഷേധവുമായി ആലപ്പുഴ ചെങ്ങന്നൂര്‍ നിവാസികള്‍. തങ്ങളുടെ വീടുകള്‍ക്ക് മുന്നില്‍ പോസ്റ്റര്‍ പതിച്ചാണ് വെണ്‍മണി പഞ്ചായത്തിലെ പുന്തല നിവാസികളുടെ പ്രതിഷേധം.
കെ റെയില്‍ അനുകൂലികള്‍ ബോധവല്‍ക്കരണത്തിനായി വരരുത്- എന്നാണ് പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്. ഏകദേശം പത്തിലധികം കുടുംബങ്ങളാണ് ഇചത്തരത്തില്‍ വീടിന് മുന്നില്‍ ഗെയ്റ്റിലും, മതിലിലുമായി പോസ്റ്ററുകള്‍ ഒട്ടിച്ചിരിക്കുന്നത്.
ഇവിടെ കഴിഞ്ഞ ദിവസം സില്‍വര്‍ ലൈന്‍ ബോധവല്‍ക്കരണത്തിന് എത്തിയ സിപിഎം നേതാക്കളെ നാട്ടുകാര്‍ തിരിച്ചയച്ചിരുന്നു. മാത്രമല്ല, പാര്‍ട്ടിക്കാര്‍ കൊണ്ടുവന്ന ലഘുലേഖകള്‍ വാങ്ങാനും ആരും തയ്യാറായില്ല. പദ്ധതിയുടെ 1.7 കിലോമീറ്റര്‍ ഭാഗമാണ് പദ്ധതിക്കായി വെണ്‍മണി പഞ്ചായത്തിലൂടെ കടന്നുപോകുന്നത്.
ഇതിനുവേണ്ടി ഏകദേശം 2.06 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടതായി വരും. ഇതോടുകൂടി വെണ്‍മണി, മുളക്കുഴ പഞ്ചായത്തുകളിലെ ധാരാളം വീടുകള്‍ കുടിയൊഴിക്കപ്പെടും. 67 വീടുകള്‍ പൂര്‍ണമായും നഷ്ടമാകും. 43 വീടുകള്‍ ഭാഗികമായും നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍.