കെ റെയിലിന് സഹായമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല; കേന്ദ്ര ബജറ്റിനെതിരെ മന്ത്രി കെഎന്‍ ബാലഗോപാല്‍

single-img
1 February 2022

കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ . കേന്ദ്രത്തിന്റെ ബജറ്റ് അവതരണത്തിന് ശേഷം ഇന്ധനത്തിന് വില വർദ്ധിക്കാനുള്ള സാഹചര്യമുണ്ടെന്നും സംസ്ഥാന ധനമന്ത്രി പറയുന്നു. അതേപോലെ തന്നെ കെ റെയിലിന് (K Rail) സഹായമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും നിലവില്‍ കെ റെയില്‍ സംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രത്തിന്റെ ബജറ്റ് കേരളത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. നിര്‍മ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് പ്രതീക്ഷകള്‍ക്ക് ഒത്ത് ഉയര്‍ന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം ജിഎസ്ടി നഷ്ടപരിഹാര കാലാവധി കൂട്ടിയില്ലെങ്കില്‍ സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടാകും. ബജറ്റില്‍ പ്രഖ്യാപിച്ച ഒരു രാജ്യം ഒരു രജിസ്‌ട്രേഷനില്‍ സംസ്ഥാന സര്‍ക്കാരിന് എതിര്‍പ്പുണ്ട്.

ഭൂമിയുടെ ഉടമസ്ഥാവകാശവും രജിസ്‌ട്രേഷനും സംസ്ഥാനങ്ങളുടെ വിഷയമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. അതേപോലെ തന്നെ, കാര്‍ഷിക മേഖലക്കുള്ള സഹായം കുറഞ്ഞു. വാക്‌സീന് മാറ്റി വച്ച തുകയും കുറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ 39,000 കോടി മാറ്റിവച്ചിടത്ത് ഇപ്പോള്‍ അത് 5,000 കോടി മാത്രമേ ഉള്ളൂ. വാക്‌സീന്‍ എല്ലാവരിലേക്കും എത്തിയിട്ടില്ല.

ഇനിയും ഇവിടെ ബൂസ്റ്റര്‍ ഡോസ് അടക്കം നല്‍കാനുണ്ട്. അങ്ങനെയുള്ളപ്പോഴാണ് വാക്‌സീന്‍ ബജറ്റ് വിഹിതം കുറച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവിലെ പ്രതിസന്ധിയെ നേരിടാനുള്ള തയ്യാറെടുപ്പ് ബജറ്റില്‍ കാണാനില്ല. തൊഴിലുറപ്പ് പദ്ധതിക്ക് കഴിഞ്ഞ ബജറ്റിലെ വിഹിതം മാത്രമാണ് ഇത്തവണയും നല്‍കിയട്ടുള്ളത്. കാര്‍ഷിക മേഖല, ഭക്ഷ്യ സബ്‌സിഡി ഇനങ്ങളിലും മാറ്റി വച്ച തുക കുറവാണ്. സഹകരണ സംഘങ്ങള്‍ക്ക് നികുതി കുറച്ചത് വലിയ കാര്യമല്ലെന്നും നേരത്തെ നികുതി ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.