ആധാറും വോട്ടർ പട്ടികയും ബന്ധിപ്പിക്കൽ; തെരഞ്ഞെടുപ്പ് ഭേദഗതി ബിൽ ലോകസഭയിൽ പാസായി
വോട്ടർ പട്ടികയും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള ബില്ല്ലോ കേന്ദ്രസർക്കാർ ഇന്ന് ലോക് ക്സഭയിൽ പാസാക്കി. പ്രതിപക്ഷങ്ങൾ ഉയർത്തിയ പ്രതിഷേധത്തിനിടെ ശബ്ദവോട്ടോടെയാണ് തെരഞ്ഞെടുപ്പ് ഭേദഗതി ബില്ല് പാസാക്കിയത്.
ചർച്ച ചെയ്ത് ബില്ല് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം കേന്ദ്രം തള്ളി.
ഏതാനും മിനുട്ടുകൾ കൊണ്ടാണ് സുപ്രധാന ബില്ല് ലോകസഭയിൽ പാസായത്. തുടർന്ന് രാജ്യസഭ കൂടി പാസാക്കി രാഷ്ട്രപതി ഒപ്പിട്ടാൽ ബില്ല് നിയമമാകും.
കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വയ്ക്കുമ്പോഴാണ് വോട്ടർ പട്ടികയിൽ ആധാർ നമ്പർ കൂടി ചേർക്കാൻ വ്യവസ്ഥയുള്ള ബില്ല് അവതരിപ്പിച്ചത്. വോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി ബില്ല് അവതരിപ്പിക്കാൻ സഭാദ്ധ്യക്ഷൻ അനുമതി നൽകി. ബില്ല് മൗലിക അവകാശ ലംഘനമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം എതിർത്തു. വോട്ടെട്ടുപ്പ് വേണമെന്ന പ്രതിപക്ഷ ആവശ്യം പക്ഷേ അംഗീകരിച്ചില്ല. ബില്ലിലെ ഒരു വ്യവസ്ഥയിലും വിശദമായ ചർച്ചയോ വോട്ടെടുപ്പോ സഭയിൽ നടന്നില്ല.