ആധാറും തിരിച്ചറിയൽകാർഡും ബന്ധിപ്പിക്കാൻ പുതിയ നടപടി; തെരഞ്ഞെടുപ്പ് പരിഷ്കരണ ഭേദഗതിക്ക് കേന്ദ്രസർക്കാർ
ആധാർ കാർഡിലെ നമ്പറും തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽകാർഡും ബന്ധിപ്പിക്കാനുള്ള പുതിയ നടപടിയുമായി കേന്ദ്രസർക്കാർ രംഗത്ത്. ഇത് ഉൾപ്പെടെയുള്ള പ്രധാന തിരഞ്ഞെടുപ്പ് പരിഷ്കരണ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. കള്ളവോട്ട് തടയുകയെന്ന ലക്ഷ്യമാണ് തീരുമാനത്തിന്റെ പിന്നിലുള്ളത്.
പുതിയ മാറ്റങ്ങളുമായുള്ള ഭേദഗതിബിൽ പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ പാർലമെന്റിൽ ഇത് പാസാക്കിയാലും അടുത്ത വർഷം നടപ്പിലാകുമോ എന്നുറപ്പില്ല. വോട്ടർകാർഡും ആധാറും ബന്ധിപ്പിക്കുന്നതോടെ ഇരട്ടവോട്ട് ഇല്ലാതാകുമെന്നാണ് സർക്കാർ കരുതുന്നത്. കാരണം, ഒരാൾക്ക് ഒരിടത്തുമാത്രമേ വോട്ടുചെയ്യാനാകൂ എന്ന സ്ഥിതി വരും.
തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പൈലറ്റ് പ്രോജക്ട് വിജയമായതിനെത്തുടർന്നാണ് ഇപ്പോഴത്തെ നീക്കം. ഇതേ ആവശ്യത്തിലുള്ള ഹർജിയിൽ നേരത്തേ സുപ്രീംകോടതി കമ്മിഷന്റെ അഭിപ്രായം തേടിയിരുന്നു. നിലവിൽ കാർഡുകൾ രണ്ടും ബന്ധിപ്പിക്കണമെന്ന് തുടക്കത്തിൽ ആരേയും നിയമപ്രകാരം നിർബന്ധിക്കില്ല. അതേസമയം, ബന്ധിപ്പിക്കാത്തവരെ എളുപ്പത്തിൽ കണ്ടെത്താനും അവരുടെ വോട്ട് നിരീക്ഷിക്കാനും സാധിക്കും.