നാഗാലാൻഡ് വെടിവെപ്പ്: ഗ്രാമീണരുടെ മൃതദേഹങ്ങൾ സൈന്യം ടാർപോളിൻ ഷീറ്റ് കൊണ്ട് മറച്ച് ക്യാമ്പിലേക്ക് മാറ്റാൻ ശ്രമിച്ചതായി റിപ്പോർട്ട്
കഴിഞ്ഞ വാരത്തിൽ നാഗാലാൻഡിലെ മോണിൽ വെടിവെക്കും മുമ്പ് ട്രാക്കിൽ സഞ്ചരിക്കുന്ന ഗ്രാമീണരെ തിരിച്ചറിയാൻ സൈന്യം ശ്രമം നടത്തിയില്ലെന്നും മൃതദേഹങ്ങൾ ടാർപോളിൻ ഷീറ്റ് കൊണ്ട് മറച്ച് പട്ടാള ക്യാമ്പിലേക്ക് മാറ്റാൻ ശ്രമിച്ചെന്നും റിപ്പോർട്ട്. സംഭവം വിവാദമായപ്പോൾ കൊലപാതകത്തെ കുറിച്ച് അന്വേഷിച്ച ഡി.ജിപി ലോങ്കുമാറും കമീഷണർ റൊവിലാറ്റുവോ മോറും സംയുക്തമായി സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഈ മാസം നാലിന് വൈകീട്ട് 4.10ന് തിരുവിലെ കൽക്കരി ഖനന ജോലി കഴിഞ്ഞ് പിക്അപ് ട്രക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആറ് സാധാരണക്കാരായ ഗ്രാമീണരെ തിരിച്ചറിയാൻ ശ്രമിക്കാതെ 21ാം പാരാ സ്പെഷൽ ഫോഴ്സസ് പതിയിരുന്ന് വെടിവെക്കുകയായിരുന്നു. ഇതിൽ കൊല്ലപ്പെട്ടവരെല്ലാം നിരായുധരായ സാധാരണക്കാരാണ്. ഇവരിൽ ആറുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു.
തൊട്ടു പിന്നാലെ തന്നെ വെടിയൊച്ച കേട്ട് ഗ്രാമവാസികൾ സ്ഥലത്തെത്തിയപ്പോൾ സൈന്യം ഗ്രാമീണരുടെ മൃതദേഹങ്ങൾ ടാർപോളിൻ ഷീറ്റ് കൊണ്ട് പൊതിഞ്ഞ് മറ്റൊരു പിക്അപ് ട്രക്കിൽ കയറ്റി പട്ടാള ക്യാമ്പിലേക്ക് മാറ്റാൻശ്രമിക്കുന്നതായി കണ്ടെത്തി. ഇതോടുകൂടി ഗ്രാമവാസികളും സുരക്ഷാസേനയും തമ്മിൽ സംഘർഷമുണ്ടായി. രോഷാകുലരായ ആളുകൾ സുരക്ഷാസേനയുടെ മൂന്ന് വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു.
ഇതിനെതുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഗ്രാമവാസികൾക്ക് നേരെ വീണ്ടും വെടിയുതിർത്തു. ഇത് ഏഴ് ഗ്രാമീണരുടെ മരണത്തിലേക്ക് നയിച്ചു. തീർത്തും വിവേചനരഹിതമായാണ് സേന വെടിയുതിർത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിലെ ദൃക്സാക്ഷികളെ ഉദ്ധരിചാണ് റിപ്പോർട്ട് തയാറാക്കിയത്. രോഷാകുലരായ ജനക്കൂട്ടം തംനാൻ വാർഡിലെ 27 അസം റൈഫിൾസ് ക്യാമ്പിലേക്ക് പോകും മുമ്പാണ് കൊന്യാക് യൂനിയൻ ഓഫിസ് തകർത്തത്. ജനക്കൂട്ടം ക്യാമ്പിലേക്ക് കല്ലെറിയുകയും വസ്തുവകകൾ നശിപ്പിക്കുകയും മൂന്ന് കെട്ടിടങ്ങൾക്ക് തീയിടുകയും ചെയ്തു.
അബദ്ധം സംഭവിച്ചതായി മനസ്സിലായിട്ടും അസം റൈഫിൾസ് ഉദ്യോഗസ്ഥർ ആകാശത്തേക്ക് വെടിയുതിർത്തത് ജനക്കൂട്ടത്തെ കൂടുതൽ പ്രകോപിപ്പിച്ചതായും റിപ്പോർട്ട് പറയുന്നു.ഒരു മണിക്കൂറിന് ശേഷം, അസം റൈഫിൾസിന്റെ തുടർച്ചയായ രണ്ടാം റൗണ്ട് വെടിവെപ്പിന്റെ ഫലമായി ജനക്കൂട്ടം ചിതറിയോടി.