ഐഷയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; ലാപ്ടോപ്പ് പോലീസ് പിടിച്ചെടുത്തു
സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ ‘ബയോവെപ്പന്‍’ പ്രയോഗത്തില്‍ രാജ്യദ്രോഹം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തക അയിഷ സുല്‍ത്താനയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കേരളത്തില്‍ കൊച്ചിയിലെ കാക്കനാട്ടെ ആയിഷയുടെ ഫ്ലാറ്റിലെത്തിയാണ് കവരത്തി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്.
ഇന്ന് വൈകുന്നേരം രണ്ടു മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം ലാപ്ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തു. പുറമേ ബാങ്ക് ഇടപാട് രേഖകളും പരിശോധിച്ചു. പോലീസ് പിടിച്ചെടുത്തത് സഹോദരന്റെ ലാപ്ടടോപ്പാണെന്ന് അയിഷ പറഞ്ഞു. പോലീസ് സ്വീകരിക്കുന്ന നടപടി മറ്റ് ചിലരുടെ അജണ്ടയുടെ ഭാഗമാണെന്ന് ഐഷ സുൽത്താന പറഞ്ഞു..
നേരത്തെ ദ്വീപില്‍ നടത്തിയ ചോദ്യം ചെയ്യലിന് ശേഷം ഐഷയുടെ മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ഫോണിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൂടുതൽ ചോദ്യം ചെയ്യൽ നടത്തിയത്.അതേസമയം, ഇന്ന് രാവിലെ കവരത്തി എസ്.ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കൊച്ചിയിലെത്തി ചോദ്യം ചെയ്തത് മുന്‍കൂട്ടി അറിയിക്കാതെയാണെന്ന് ഐഷ പറഞ്ഞിരുന്നു.