പ്രതിപക്ഷ നേതാവ് പറഞ്ഞത് തെറ്റ്; ആഴക്കടൽ മത്സ്യബന്ധന വിവാദത്തില്‍ സര്‍ക്കാര്‍ ധാരാണപത്രം റദ്ദാക്കിയ രേഖകള്‍ പുറത്ത്
സംസ്ഥാന രാഷ്ട്രീയത്തില്‍ അടുത്തിടെ ഏറെ വിവാദം ഉയര്‍ത്തിയ ആഴക്കടൽ മത്സ്യബന്ധനത്തിനായി അമേരിക്കൻ കമ്പനി ഇഎംസിസിയുമായി ഒപ്പിട്ട 5000 കോടിയുടെ ധാരാണപത്രം റദ്ദാക്കിയെന്ന് സർക്കാർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവന്നു. ഫെബ്രുവരി 24 ന് ധാരണാപത്രം റദ്ദാക്കാൻ മന്ത്രി നിർദ്ദേശം നൽകിയെന്നും 26 ന് ധാരണാപത്രം റദ്ദാക്കി ഉത്തരവിറക്കിയെന്നുമാണ് രേഖകളില്‍ പറയുന്നത്.
പ്രസ്തുത ധാരണാപത്രം റദ്ദാക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചതിന് പിന്നാലെയാണ് രേഖകള്‍ പുറത്തുവന്നത്.കഴിഞ്ഞ ദിവസം പ്രതിപക്ഷത്തിൻ്റെയും മാധ്യമങ്ങളുടേയും ചോദ്യങ്ങൾക്ക് ശരിയായ മറുപടി പറയാതെ ഒഴിഞ്ഞ വ്യവസായമന്ത്രി ഇ പി ജയരാജൻ തന്നെയാണ് തൻ്റെ വകുപ്പിന് കീഴിലെ കെഎസ്ഐഡിസി ഒപ്പിട്ട ധാരണാപത്രം റദ്ദാക്കാൻ നിദ്ദേശിച്ചത്.
2020 ഫെബ്രുവരി 28ന് അസൻഡ് നിക്ഷേപക സംഗമത്തിൽ ഇഎംസിസിയുമായി ഒപ്പിട്ട ധാരാണപത്രം കെഎസ്ഐഡിസി എംഡി രാജമാണിക്യമാണ് റദ്ദാക്കി കൊണ്ടുള്ള ഉത്തരവിറക്കിയത്.