ദില്ലി കലാപം: ഗൂഢാലോചനയിൽ യെച്ചൂരിയും പങ്കാളി; കുറ്റപത്രവുമായി പോലീസ്
കേന്ദ്രസർക്കാർ കൊണ്ടുവന്ന പൌരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട നിയമനത്തിനെതിരെ പ്രതിഷേധം നടന്നതിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം ഒമ്പത് പേർ ദില്ലിയിൽ നടന്ന കലാപത്തിലെ ഗൂഢാലോചനയിൽ പങ്കാളിയായെന്ന് ദില്ലി പോലീസിന്റെ കുറ്റപത്രം.
യെച്ചൂരിയോടൊപ്പം സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ദ ജയതി ഘോഷ്, ദില്ലി സർവകലാശാല അധ്യാപകനും സന്നദ്ധ പ്രവർത്തകനുമായ അപൂർവ്വാനന്ദ്, രാഹുൽ റോയ് എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട് എന്ന് വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ടിൽ പറയുന്നു.
കേന്ദ്രനിയമത്തിനെതിരായ അസംതൃപ്തി പ്രകടിപ്പിക്കാൻ ഏതറ്റം വരെയും പോകാൻ സമരാനുകൂലികളോട് ഇവർ ആവശ്യപ്പെട്ടുവെന്നാണ് പോലീസ് തയ്യാറാക്കിയ കുറ്റപത്രം പറയുന്നത്. ഇതോടൊപ്പം പൌരത്വ ഭേദഗതി നിയമവും പൌരത്വ നിയമവും മുസ്ലിം വിരുദ്ധമാണെന്ന് പ്രചരിപ്പിക്കുകയും അത്തരത്തിൽ ഇന്ത്യൻ സർക്കാറിൽ അവമതിപ്പുണ്ടാക്കാനുമുള്ള ശ്രമമുണ്ടായതായും അനുബന്ധ കുറ്റപത്രം പറയുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പ്രതിഷേധത്തില് പങ്കെടുത്ത വനിതാ കൂട്ടായ്മയായ പിഞ്ച്ര ടോഡ് അംഗങ്ങളും ജെഎൻയു വിദ്യാർത്ഥികളുമായ ദേവങ്കണ കലിത, നതാഷ നർവാൾ, ജാമിയ മിലിയ ഇസ്ലാമിയയിലെ ഗൾഫിഷ ഫാത്തിമ എന്നീ മൂന്ന് വിദ്യാർത്ഥികളുടെ കുറ്റസമ്മതത്തെ അടിസ്ഥാനമാക്കിയാണ് പോലീസ് ഇപ്പോൾ ഈ പ്രമുഖരെ പ്രതികളാക്കിയത്. ഇവരിൽ മൂന്ന് പേരും നേരത്തെ യുഎപിഎ ചുമത്തപ്പെട്ടവരാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഈ വര്ഷം ഫെബ്രുവരി 23 നും 26 നും ഇടയിൽ നോർത്ത് ഈസ്റ്റ് ജില്ലയിൽ നടന്ന കലാപത്തിൽ ഏകദേശം 53 പേർ കൊല്ലപ്പെടുകയും 581 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.