മൊറട്ടോറിയം കാലാവധി കഴിഞ്ഞു, പലിശ മുതലിനോടു ചേർത്ത് ബാങ്കുകൾ
![single-img](https://www.evartha.in/archive/wp-content/themes/nextline_evartha_v2/images/footer_logo.png)
![](https://www.evartha.in/wp-content/uploads/2020/09/e-1.jpg)
കോവിഡ്-19 പശ്ചാത്തലത്തിൽ ബാങ്കുകൾ നൽകിയിരുന്ന മൊറട്ടോറിയം കാലാവധി അവസാനിച്ചു. ഇനി വായ്പാ തിരിച്ചടവ് തുടരേണ്ട കാലമാണ്. മൊറട്ടോറിയം ഉപയോഗപ്പെടുത്തിയവർക്ക് ഇക്കാലയളവിലെ പലിശയും കൂട്ടുപലിശയും മുതലിന്മേൽ ചേർത്തുള്ള ഔട്ട്സ്റ്റാൻഡിങ് തുക ബാങ്കുകൾ കണക്കാക്കി തുടങ്ങിയിട്ടുണ്ട്. ഭീമമായ തുക വായ്പയെടുത്തവർക്ക് മൊറട്ടോറിയം കാലയളവിലെ പലിശ അടക്കം വലിയ തിരിച്ചടവ് വന്നേക്കും. അതുകൊണ്ടുതന്നെ മുൻപ് അടച്ചിരുന്ന ഇ.എം.ഐ. തുകയെക്കാൾ ഉയർന്ന ഇ.എം.ഐ. ബാക്കിയുള്ള കാലയളവിൽ അടയ്ക്കേണ്ടതായി വരും.
എന്നാൽ മൊറട്ടോറിയം കാലത്തെ പലിശ സംബന്ധിച്ച് സുപ്രീംകോടതിയിൽ വാദം നിലനിൽക്കെ ബാങ്കുകൾ ഈ രീതിയിൽ ഔട്ട്‌സ്റ്റാൻഡിങ് കണക്കാക്കുന്നത് ഉചിതമാണോ എന്നാണ് ഇടപാടുകാരുടെ ചോദ്യം. എന്നാൽ, ആർ.ബി.ഐ. ചട്ടപ്രകാരം മൊറട്ടോറിയം കാലാവധി കഴിഞ്ഞാലുള്ള നടപടികൾ മാത്രമാണ് ബാങ്കുകൾ കൈക്കൊണ്ടിട്ടുള്ളതെന്ന് അധികൃതർ പറയുന്നു. മാത്രമല്ല, ഇക്കാലയളവിൽ വായ്പാ പലിശയിൽ കുറവു വന്നിട്ടുണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്താനുള്ള അവസരവും ഇടപാടുകാരന് ലഭിക്കും.
പലിശ പൂർണമായി പിൻവലിക്കുകയോ പലിശ നിരക്ക് കുറയ്ക്കുകയോ ചെയ്യണമെന്നാണ് സുപ്രീംകോടതിയിൽ ഹർജിക്കാരുടെ വാദം. ബാങ്കുകളെ സംബന്ധിച്ച് അത് പ്രായോഗികമല്ല. ഇപ്പോൾ മിക്ക ബാങ്കുകളുടെയും പലിശ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലാണ്. എന്നാൽ, കേന്ദ്ര സർക്കാർ പറയുന്നതുപോലെ മൊറട്ടോറിയം രണ്ടുവർഷം വരെ നീട്ടുകയാണെങ്കിൽ വായ്പയെടുത്തവർ നേരിടേണ്ടി വരുന്ന ബാധ്യത അതി ഭീമമായിരിക്കും.
തൊഴിൽനഷ്ടവും കോവിഡ് പ്രതിസന്ധിയും തുടരുന്ന സാഹചര്യത്തിൽ കിട്ടാക്കടം സംബന്ധിച്ച ആശങ്കയിലാണ് ബാങ്കുകൾ. മൊറട്ടോറിയത്തിനു മുൻപ്, അതായത് ഫെബ്രുവരി അവസാനത്തോടെ കിട്ടാക്കടം ആയിട്ടുള്ള അക്കൗണ്ടുകൾക്ക് ബാങ്കുകൾ നോട്ടീസ് അയയ്ക്കാനും തുടങ്ങിയിട്ടുണ്ട്. മൊറട്ടോറിയം സ്വീകരിച്ച ഒരാൾ ഇതിനുശേഷം അടവ് മുടക്കിയാൽ 90 ദിവസത്തിനു ശേഷം ബാങ്ക് എൻ.പി.എ. നടപടികളിലേക്ക് നീങ്ങും.