ഭീകരരുടെ ആയുധമായി കൊറോണ വൈറസ് മാറിയേക്കാം; മുന്നറിയിപ്പുമായി യുഎൻ സെക്രട്ടറി ജനറൽ

single-img
10 April 2020

ന്യൂയോർക്ക്: ലോകരാഷ്ട്രങ്ങളെ വിറപ്പിച്ചിരിക്കുകയാണ് കൊറോണയെന്ന മഹാമാരി. എന്നാൽ നിലവിലുള്ള ഭീഷണിയേക്കാൾ അപകടകരമായ ഒരു സാധ്യതകൂടി രോഗവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. രോഗത്തെ ആയുധമായി ഭീകരര്‍ ഉപയോഗിച്ചേക്കാമെന്ന ആശങ്കപ്പെടുത്തുന്ന സാധ്യതയാണ് ഐക്യരാഷ്ട്ര സഭ അറിയിച്ചിരിക്കുന്നത്.

ലോകത്ത് ജൈവ- ഭീകരാക്രമണത്തിനുള്ള അവസരമാണ് കോവിഡ്-19 കാലത്ത് ഭീകരര്‍ക്ക് മുമ്പിൽ തുറന്നുകിട്ടിയിരിക്കു ന്നതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. വൈറസ് ബാധിച്ചയാളില്‍ നിന്നുള്ള സ്രവകണങ്ങളോ സാമ്പിളുകളോ ഉപയോഗിച്ച്‌ ഭീകരര്‍ ലോകവ്യാപകമായി വലിയ രോഗപ്പകര്‍ച്ചയ്ക്ക് ഇടവരുത്തുമെന്ന് യുഎൻ സെക്രട്ടറി ജനറൽ ചൂണ്ടിക്കാട്ടി.

യുഎന്‍ രക്ഷാസമിതി അംഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ കൊവി‍ഡ്19 വിഷയം ചർച്ച ചെയ്യവെയാണ് ഗുട്ടെറസ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. കോവിഡിനെതിരാ യ പ്രതിരോധ ശ്രമങ്ങളെ ഒരു തലമുറയുടെ പോരാട്ടമെന്നും ഐക്യരാഷ്ട്രസഭയുടെ തന്നെ നിലനില്‍പ്പിന്റെ പ്രാധാന്യം തെളിയിക്കുന്നതാണെന്നും ഗുട്ടെറസ് പറഞ്ഞു.

ഇതൊരു ആരോഗ്യ പ്രതിസന്ധിയാണെങ്കിലും, അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ ദൂരവ്യാപകമാണ്. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഇതൊരു ഭീഷണിയാണ്. സാമൂഹികമായ അസമത്വങ്ങളും അക്രമങ്ങളും തയ്യാറെടുപ്പുകളുടെ അഭാവവും ഒരു ജൈവ ഭീകരാക്രമണത്തിനുള്ള വഴി തുറന്നിടുന്നു. അതുമൂലം വലിയ പ്രതിസന്ധിയാണ് ഉണ്ടാകാന്‍ പോകുന്നത്.

ഭീകരവാദ ഭീഷണി ഇന്നും നിലനില്‍ക്കുന്നുണ്ട്. എല്ലാ സര്‍ക്കാരുകളും കോവിഡിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഭീകരസംഘടനകള്‍ ഇതിനെയൊരു അവസരമായി കണ്ട് ആക്രമണത്തിന് മുതിര്‍ന്നേക്കാമെന്നും ഗുട്ടെറസ് പറഞ്ഞു.