മഹാമാരിയില്‍ മരണം 68000 കവിഞ്ഞു; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3577 ആയി

single-img
6 April 2020

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 68000 കടന്നു. പന്ത്രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.അതെ സമയം രണ്ടര ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ടെന്നുള്ളത് ആശ്വസം പകരുന്ന വസ്തുതയാണ്.

ഇന്ത്യയിൽ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 83 ആയി. 505 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രോഗ ബാധിതരുടെ എണ്ണം മൂവായിരത്തി അഞ്ഞൂറ്റി എഴുപത്തിയേഴായി. രാജ്യത്തെ 274 ജില്ലകളെ കൊവിഡ് ബാധിച്ച് കഴിഞ്ഞു. തീവ്രബാധിത മേഖലകളെ ബഫര്‍സോണുകളായി പരിഗണിച്ച് കൂടുതല്‍ നിയന്ത്രണങ്ങളും സംരക്ഷണവും ഏര്‍പ്പെടുത്തും.

രാജ്യത്ത് ഏറ്റവുമധുകം വൈറസ് വ്യാപനം രേഖപ്പെടുത്തിയ മഹാരാഷ്ട്രയില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം 700 കടന്നു. ഇന്നലെ 113 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 748 ആയി. ഇന്നലെ മാത്രം 13 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 45 ആയി. മുംബൈ നഗരത്തില്‍ മാത്രം ഇതുവരെ 30 പേരാണ് മരിച്ചത്. മുംബൈയില്‍ രോഗികളുടെ എണ്ണം 500ലേക്ക് അടുക്കുകയാണ്. ധാരാവിയില്‍ ഇന്നലെ രാത്രി 20 കാരന് കൂടി രോഗം സ്ഥിരീകരിച്ചത് ആശങ്കയേറ്റുന്നു.

കൊവിഡ് തീവ്രബാധിത മേഖലകളിലും രോഗ ബാധ സംശയിക്കുന്നിടങ്ങളിലും റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ചയോടെ പരിശോധനക്കുള്ള കൂടുതല്‍ കിറ്റുകള്‍ ലഭ്യമാക്കും. കൊവിഡ് സ്ഥിരീകരിച്ചാല്‍ ലാബുകള്‍ക്ക് നേരിട്ട് ഐസിഎംആറിനെ വിവരം അറിയിക്കാമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ വേഗത കൂടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് കേസുകൾ ഇരട്ടിയാകുന്നതിന്റെ നിരക്ക് 4.1 ദിവസമായി വർദ്ധിച്ചു. നിസാമുദ്ദീനിലെ മത സമ്മേളനത്തിൽ പങ്കെടുത്തവരിൽ കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുന്പ് ഇത് 7.4 ദിവസമായിരുന്നെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.