17ാം തിയതിയിലെ കേരളത്തിലെ ഹര്‍ത്താല്‍; സഹകരിക്കില്ല എന്ന് യൂത്ത് ലീഗും സമസ്തയും
കേന്ദ്ര സർക്കാർ പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ 17ാം തീയ്യതി കേരളത്തില്‍ നടത്താനിരിക്കുന്ന ഹര്‍ത്താലില്‍ പങ്കാളികളാവില്ലെന്ന് യൂത്ത് ലീഗും സമസ്തയും അറിയിച്ചു. ഹര്‍ത്താലുമായി ബന്ധപ്പെട്ട പ്രചരണ പ്രവര്‍ത്തനങ്ങളിലോ ഹര്‍ത്താല്‍ നടത്തുന്നതിലോ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ യാതൊരു കാരണവശാലും പങ്കാളികളാകരുതെന്ന് യൂത്ത് ലീഗ് പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കിലൂടെയാണ് വ്യക്തമാക്കിയത്.
അതേപോലെ ഹര്‍ത്താലുമായി ബന്ധപ്പെട്ട പ്രചരണ പ്രവര്‍ത്തനങ്ങളിലോ ഹര്‍ത്താല്‍ നടത്തുന്നതിനോ സമസ്ത പ്രവര്‍ത്തകര്‍ യാതൊരു കാരണവശാലും പങ്കാളികളാകരുതെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി അറിയിച്ചു.
മുൻപ്, സ്വയം സന്നദ്ധരായി മാത്രം നടത്തുന്ന സമരമാണ് ഹര്‍ത്താല്‍ (ബന്ദല്ല) എങ്കില്‍ സഹകരിക്കാമെന്നും സംഘടനയുടെ ഔദ്യോഗിക നിര്‍ദേശമായി ഗണിക്കപ്പെടേണ്ടതില്ലെന്നും സമസ്ത അറിയിച്ചിരുന്നു. അതിന്റെ പിന്നാലെയായിരുന്നു ഹര്‍ത്താലിന് സമസ്തയുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്നത്.
ഈ മാസം 17ന് എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബിഎസ്പി, കേരള മുസ്ലിം യുവജന ഫെഡറേഷന്, സോളിഡാരിറ്റി, എസ്ഐഒ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, പോരാട്ടം, ഡിഎച്ച്ആര്‍.എം, ജമാ- അത്ത് കൗണ്‍സില്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സംയുക്ത യോഗ തീരുമാനമാണെന്നുള്ള രീതിയിലാണ് ഹര്‍ത്താല്‍ നടത്തുന്നെന്ന സന്ദേശം പ്രചരിപ്പിക്കുന്നത്.