പി എസ് സിയുടേയും മുഖ്യമന്ത്രിയുടേയും വിശ്വാസ്യത തകര്‍ന്നു; സിബിഐ അന്വേഷണത്തില്‍ കുറഞ്ഞതൊന്നും സാധ്യമല്ല: രമേശ് ചെന്നിത്തല

single-img
6 August 2019

കേരളാ പി എസ് സി നടത്തിയ പരീക്ഷയില്‍ ക്രമക്കേട് നടന്നു എന്ന് കണ്ടെത്തിയതില്‍ വിശദമായ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പി എസ് സി പരീക്ഷയില്‍ തട്ടിപ്പ് നടന്നെന്ന് തെളിഞ്ഞു. സിബിഐ അന്വേഷണത്തില്‍ കുറഞ്ഞതൊന്നും സാധ്യമല്ലന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.‘സംസ്ഥാന പി എസ് സിയുടേയും മുഖ്യമന്ത്രിയുടേയും വിശ്വാസ്യത തകര്‍ന്നു. പരീക്ഷയില്‍ ക്രമക്കേട് നടത്താന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥരിലേക്കും പി എസ് സി ചെയര്‍മാനിലേക്കും അന്വേഷണം വ്യാപിപ്പിക്കണം’, ചെന്നിത്തല പറഞ്ഞു.

പി എസ് സി നടത്തിയ പോലീസ് കോണ്‍സ്റ്റബില്‍ പരീക്ഷയില്‍ യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കള്‍ വന്‍ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയിരുന്നു. കോളേജില്‍ ഉണ്ടായ അഖില്‍ വധശ്രമക്കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ക്രമക്കേട് നടത്തിയതായാണ് കണ്ടെത്തിയത്. പരീക്ഷ എഴുതുമ്പോള്‍ മൂന്ന് പേരുടെ മൊബൈല്‍ ഫോണിലേക്കും നിരവധി തവണ സന്ദേശങ്ങള്‍ വന്നു. ഇവ പരീക്ഷയുടെ ഉത്തരങ്ങളാണെന്നാണ് കണ്ടെത്തിയത്.