ചരിത്രത്തിൽ ആദ്യമായി ഇംഗ്ലണ്ട് ലോകകപ്പ് ജേതാക്കള്‍; സൂപ്പര്‍ ഓവറിലും മത്സരം ടൈ; വിജയം ബൗണ്ടറികളുടെ മുൻതൂക്കത്തിൽ

single-img
15 July 2019

ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് കിരീടം ഇംഗ്ലണ്ട് സ്വന്തമാക്കി. 241 വിജയലക്ഷ്യവുമായി ഇംഗ്ലണ്ട് ഇറങ്ങിയപ്പോൾ അവസാന ഓവറുകളിൽ വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ് സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ ക്ലാസിക് ഫൈനലിന്റെ ഒടുവിലാണ് ആതിഥേയരായ ഇംഗ്ലണ്ട് കിവികളെ തോല്‍പിച്ചത്.

ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി സൂപ്പർ ഓവറും, മത്സരത്തിൽ അവിടെയും സമനിലയിലായപ്പോള്‍ ബൗണ്ടറികളുടെ കണക്കില്‍ ഇംഗ്ലണ്ട് കിരീടമുയര്‍ത്തുകയായിരുന്നു. സ്‌കോര്‍ ബോർഡ്: ന്യൂസിലന്‍ഡ്-241/8 (50.0), ഇംഗ്ലണ്ട്-241 ഓള്‍ഔട്ട്(50.0)

ടോസ് ലഭിച്ചു ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത അൻപത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടി. ന്യൂസിലന്‍ഡിനായി ഹെന്റി നിക്കോള്‍സ് (55), ടോം ലാഥം (47) എന്നിവരുടെ ഇന്നിങ്‌സുകൾ പൊരുതാവുന്ന സ്‌കോറിലെത്തിക്കുകയായിരുന്നു. അതേസമയം മൂന്ന് വിക്കറ്റ് വീതം നേടിയ ലിയാം പ്ലങ്കറ്റും ക്രിസ് വോക്‌സും ഇംഗ്ലണ്ടിനെ ആശ്വസിപ്പിക്കാവുന്ന സ്‌കോറിൽ എതിരാളിയെ ഒതുക്കാൻ സഹായിച്ചു.

ഇവർക്ക് പുറമെ മാര്‍ക് വുഡ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ബാറ്റിംഗില്‍ ഇംഗ്ലണ്ട് മുന്‍നിരയെ കിവീസ് ബൗളര്‍മാര്‍ ഒതുക്കിയപ്പോള്‍ ജോസ് ബട്‌ലറും ബെന്‍ സ്റ്റോക്‌സുമാണ് ആതിഥേയരെ മത്സരത്തിലേക്ക് കൊണ്ടുവന്നത്. ഇതിൽ ബട്‌ലര്‍ 59 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സ്റ്റോക്‌സ് 84 റണ്‍സുമായി പുറത്താകാതെ നിന്നു. പക്ഷെ അവസാന പന്തില്‍ ഇംഗ്ലണ്ടിന്‍റെ അവസാന വിക്കറ്റ് വീണതോടെ കളി സമനിലയില്‍. സ്‌കോര്‍: 241-10 (50.0). തുടർന്ന് സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ മത്സരത്തില്‍ കിവികള്‍ക്കായി പന്തെടുത്തത് ബോള്‍ട്ട്. സ്റ്റോക്‌സും ബട്‌ലറും ചേര്‍ന്ന് 15 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി ഓവർ എറിഞ്ഞത് ജോഫ്ര ആര്‍ച്ചര്‍.

ജയിക്കാൻ അവസാന പന്തില്‍ രണ്ട് റണ്‍സ് വേണ്ടിയിരുന്ന ന്യൂസിലാൻഡ് ബാറ്റ്സ്‌മാന്‍മാരെ ഇംഗ്ലണ്ട് ഫീല്‍ഡര്‍മാര്‍ പരാജയപ്പെടുത്തി. റോയ്‌ ചെയ്ത ത്രോയില്‍ ബട്‌‌ലര്‍ സ്റ്റംപ് ചെയ്തപ്പോള്‍ സമനിലയും ഇംഗ്ലണ്ടിന് ആദ്യ ലോകകപ്പും സ്വന്തമായി.