ആദ്യം സാരി, പിന്നെ കട്ടിൽ, അലമാര; 24 മണിക്കൂറിനിടയിൽ 8 തവണ തീപിടിത്തം ഉണ്ടായി മൂവാറ്റുപുഴയിൽ ഒരു വീട്; കാരണമറിയാതെ വീട്ടുകാരും പോലീസും
ദിവസത്തിലെ 24 മണിക്കൂറിനുള്ളിൽ എട്ടു തവണ തീപിടുത്തം. അതിനുള്ള കാരണമോ അജ്ഞാതം. മൂവാറ്റുപുഴയിലെ റാക്കാട്ടുള്ള മീട്ടേഷിന്‍റെ വീട്ടിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 8 പ്രാവശ്യം തീപിടിച്ചത്. ബുധനാഴ്ച ദിവസം രാത്രിയിലാണ് ആദ്യ തീപിടിത്തം. കുടുംബാംഗങ്ങള്‍ എല്ലാവരും സംസാരിച്ചിരിക്കുന്നതിടെ കിടപ്പ് മുറിയിൽ തൂക്കിയിട്ടിരുന്ന സാരിക്കായിരുന്നു തീ പിടിച്ചത്.
അപ്പോൾ, എന്താണ് കാരണം എന്ന് അറിയില്ല എങ്കിലും ഷോട്ട് സര്‍ക്യൂട്ട് വല്ലതുമാകാമെന്ന നിഗമനത്തില്‍ ഇത് കാര്യമായെടുത്തില്ല. ഒരു മണിക്കൂറിനു ശേഷം അടുത്ത തീപിടിത്തം ഉണ്ടായത് കട്ടിലിന്. വെട്ടം വീഴും മുൻപ് പുലർച്ചെ അലമാര കത്തി. തുടർന്ന് തടി മേശയുടെ ഒരു ഭാഗം കത്തി. ഇതോടെ വീട്ടുകാർ വൈദ്യുതി വിച്ഛേദിക്കുകയും ഗ്യാസ് സിലണ്ടര്‍ മാറ്റുകയും ചെയ്ത ശേഷം പോലീസിൽ വിവരം അറിയിച്ചു.
ഉടൻ തന്നെ അഗ്നിശമന ഉദ്യോഗസ്ഥരടക്കമെത്തി പരിശോധനയും നടത്തി. ഈ സമയത്തിനിടെ ഏട്ടാമതായി തുണിയിട്ട് മൂടി വെച്ചിരുന്നബക്കറ്റും കത്തി. ഇതോടെ വിരലടയാള വിദഗ്ധരടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തീപിടിത്തത്തിന്‍റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. ഏതെങ്കിലും രാസപ്രവർത്തനമാകാമെന്ന് ചിലര്‍, എന്നാൽ കൂടോത്രമാണെന്ന് വേറെ ചിലര്‍. സംഭവം അറിഞ്ഞു വീടിന് ചുറ്റും കൂട്ടംകൂടിയവര്‍ കാരണം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്.