ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ കോൺഗ്രസ്സിലേക്ക് വന്നാൽ സ്വീകരിക്കും: കെ. മുരളീധരൻ
സി പി എം നേതാവും ദേവസ്വം ബോർഡ് പ്രസിഡന്റുമായ എ പദ്മകുമാർ കോൺഗ്രസ്സിലേക്ക് വന്നാൽ ഉൾക്കൊള്ളാൻ തയ്യാറാണെന്ന് കെ. മുരളീധരൻ എം എൽ എ. തിരുവനന്തപുരത്തു യു ഡി എഫിന്റെ ഏകദിന ഉപവാസ വേദിയിലാണ് കെ. മുരളീധരൻ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ശബരിമലമല വിഷയത്തിൽ എ പദ്മകുമാർ പിണറായി വിജയനെ ഭയാണെന്നാണ് കഴിയുന്നത് എന്നും, ഇന്ന് അല്ലെങ്കിൽ നാളെ അദ്ദേഹത്തിന് സി പി എം വിടേണ്ടി വരുമെന്നും കെ. മുരളീധരൻ പറഞ്ഞു.
നേരത്തെ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാറിൽ നിന്നും സർക്കാർ രാജിക്കത്ത് എഴുതിവാങ്ങിയാതായി വാർത്തകൾ വന്നിരുന്നു. പത്മകുമാറിന്റെ രാജിക്കാര്യം മകരവിളക്ക് തീര്‍ത്ഥാടനത്തിന് ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അതുവരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ചുമതലകൾ ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കരദാസിന് നൽകിയെന്നുമാണ് വാർത്തകൾ പ്രചരിച്ചത്.
എന്നാൽ ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചുവെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ എ. പദ്മകുമാര്‍ നിഷേധിച്ചു. തന്റെ രാജി ചിലരുടെ സ്വപ്‌നം മാത്രമാണെന്നും, ഇത് രാഷ്ട്രീയ എതിരാളികളുടെ പ്രചരണമാണെന്നുമാണ് പദ്മകുമാര്‍ പ്രതികരിച്ചത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും രാജി കാര്യം നിഷേധിച്ചു രംഗത്തെത്തിയിരുന്നു.