സൗദിയിൽ മഴ തുടരുന്നു; വ്യാപക നാശം
റിയാദ്: സൗദിയിൽ ശൈത്യകാലത്തിന് മുന്നോടിയായി കനത്ത മഴയും കാറ്റും തുടരുന്നു. തിങ്കളാഴ്ച പല പ്രവിശ്യകളിലും നാശം വിതച്ച മഴയും കാറ്റും ചൊവ്വാഴ്ച കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചു.
കിഴക്കൻ പ്രവിശ്യയിലാണ് മഴ കൂടുതൽ നാശം വിതച്ചത്. 12 മണിക്കൂറിനുള്ളിൽ മൂന്നു പേരുടെ മരണത്തിനിടയാക്കിയ 50 വാഹനാപകടങ്ങളാണ് കിഴക്കൻ പ്രവിശ്യയിൽ ഉണ്ടായതെന്ന് സൗദി റെഡ് ക്രസന്‍റ് അതോറിറ്റി അധികൃതർ അറിയിച്ചു. 52 പേർക്ക് പരിക്കേറ്റു. ഇതിൽ 26 പേരുടെ നില ഗുരുതരമാണ്.
മഴ ശക്തിപ്പെടാനുള്ള സാധ്യതയെ മുൻനിർത്തി റിയാദ്, അൽഖർജ്, ദമ്മാം, അൽഖസീം എന്നിവിടങ്ങളിലെ മൂഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. റിയാദിലെ മുഴുവൻ ഇന്ത്യൻ സ്കൂളുകൾക്കും ബുധനാഴ്ചയും അവധിയാണ്. സൗദി അറേബ്യയിലെ കിഴക്കൻ, മധ്യ, വടക്കൻ പ്രവിശ്യകളിൽ ബുധനാഴ്ചയും തുടർന്നുള്ള ദിവസങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.