ജന ലോക് പാലിനായി മരണം വരെ സത്യാഗ്രഹം: ഹസാരെ
ന്യൂഡല്‍ഹി: ജനലോക്പാൽ ബില്ലുമായി ബന്ധപ്പെട്ട് തന്റെ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് ഹസാരെ.അഴിമതി ഇല്ലാതാക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമം ഇപ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും അണ്ണാ ഹസാരെ,സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ട്. ലോക്പാല്‍ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്ന് പൊതുസമൂഹം ആവശ്യപ്പെട്ട മൂന്നു വിഷയങ്ങളില്‍ സര്‍ക്കാര്‍ ഇപ്പോഴും മൗനം പാലിക്കുകയാണ്. പൗരാവകാശ സമിതി രൂപീകരിക്കുക, എല്ലാ ഉദ്യോഗസ്‌ഥരെയും ലോക്‌പാല്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരിക, എല്ലാ സംസ്ഥാനത്തും ലോകായുക്ത നടപ്പാക്കുക എന്നീ ആവശ്യങ്ങളും നടപ്പാക്കണമെന്ന് ഹസാരെ ആവശ്യപ്പെട്ടു.
ആരോഗ്യം കണക്കിലെടുത്ത് നിരാഹാര സമരത്തില്‍നിന്ന് പിന്മാറാണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ട്. നിരാഹാരം അവസാനിപ്പിക്കണം എന്ന് അഭ്യർഥിച്ച് ഹസാരെയ്ക്ക് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇന്നലെ കത്തുനല്‍കിയിരുന്നു. സ്പീക്കര്‍ അനുവദിക്കുകയാണെങ്കില്‍ ജന്‍ലോക്പാല്‍ ബില്‍ പാര്‍ലമെന്‍റില്‍ അവതിരിപ്പിക്കാമെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാമെന്നും കത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അണ്ണാ ഹസാരെയോട് ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചിരുന്നു.