നിരാഹാര സമരം കൊണ്ട് അഴിമതി തടയാനാവില്ല: പ്രധാനമന്ത്രി

single-img
14 August 2011

ന്യൂഡല്‍ഹി: നിരാഹാര സമരം കൊണ്ടോ മരണം വരെയുള്ള ഉപവാസം കൊണ്ടോ ലോക്പാല്‍ നിയമം നടപ്പിലാക്കാനോ അതുവഴി അഴിമതി അവസാനിപ്പിക്കാനോ കഴിയില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പറഞ്ഞു. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ വികസനത്തിന്റെ വഴിയിലെ ഏറ്റവും വലിയ തടസ്സം അഴിമതിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണക്കാര്‍ക്കുള്ള സര്‍ക്കാരിന്റെ പദ്ധതികള്‍ പലതും ഉദ്യോഗസ്ഥരുടെ കീശയിലേയ്ക്കാണ് പോകുന്നത്. എന്നാല്‍, ഈ അഴിമതി ഒരൊറ്റ നടപടി കൊണ്ട് ഇല്ലാതാക്കാനുള്ള മാന്ത്രികവടിയൊന്നും സര്‍ക്കാരിന്റെ പക്കലില്ല. അഴിമതിക്കെതിരെ ബഹുമുഖമായ നടപടികളാണ് ആവശ്യം. അഴിമതി തടയാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. അഴിമതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഒരുകാരണവശാലും രാജ്യത്തിന്റെ വികസനപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിക്കരുത്.

ഉന്നത സ്ഥാനങ്ങളിലെ അഴിമതി തടയാന്‍ സഹായിക്കുന്ന ശക്തമായ ഒരു ലോക്പാല്‍ നിയമമാണ് നമുക്ക് വേണ്ടത്. എന്നാല്‍, ജുഡിഷ്യറിയെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ കഴിയില്ല. അത് ജുഡിഷ്യറിയുടെ സ്വാതന്ത്ര്യം ഹനിക്കുമെന്നാണ് സര്‍ക്കാരിന്റെ വിശ്വാസം. നിലവിലുള്ള ലോക്പാല്‍ ബില്ലിനെ കുറിച്ച് പരാതിയുള്ളവര്‍ നിരാഹാര സമരം നടത്തുകയല്ല വേണ്ടത്. ബില്‍ അംഗീകരിക്കാനുള്ള അധികാരം പാര്‍ലമെന്റിന് മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ എതിര്‍പ്പുള്ളവര്‍ അവരുടെ അഭിപ്രായങ്ങള്‍ പാര്‍ലമെന്റിലാണ് ഉന്നയിക്കേണ്ടത്-പ്രധാനമന്ത്രി പറഞ്ഞു.

ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് വൈകാതെ പുതിയ നിയമം കൊണ്ടുവരുമെന്നും ഇക്കാര്യത്തില്‍ പരമാവധി നീതി പുലര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനായി പുതിയൊരു വിദ്യാഭ്യാസ കമ്മീഷന് രൂപം നല്‍കും. കുട്ടികളോടും സ്ത്രീകളോടുമുള്ള നമ്മുടെ സമീപനത്തില്‍ കാര്യമായ മാറ്റം ആവശ്യമാണ്. ഭീകരപ്രവര്‍ത്തനത്തിനെതിരായ നമ്മുടെ പോരാട്ടത്തില്‍ കൂടുതല്‍ ജാഗ്രത വേണം എന്നതാണ് കഴിഞ്ഞ മാസം മുംബൈയില്‍ നടന്ന ഭീകരാക്രമണം സൂചിപ്പിക്കുന്നത്. നക്‌സല്‍ പ്രവര്‍ത്തനത്തിന് വഴിമരുന്നിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കും. അമേരിക്കയിലെയും യൂറോപ്പിലെയും സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ ദോഷകരമായി ബാധിക്കില്ല-പ്രധാനമന്ത്രി പറഞ്ഞു.

ഇത് തുടര്‍ച്ചയായ എട്ടാം തവണയാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത്. കനത്ത മഴയിലായിരുന്നു തലസ്ഥാനത്തെ സ്വാതന്ത്രദിനാഘോഷങ്ങള്‍ നടന്നത്.