തെറ്റ് പറ്റി; പൂജാരിമാരെ ആക്ഷേപിച്ചതില്‍ മാപ്പ്: രേവദ് ബാബു

single-img
31 July 2023

എറണാകുളം ജില്ലയിലെ ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ അന്ത്യ കര്‍മ്മവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പൂജാരിമാരെ അടച്ചാക്ഷേപിച്ചതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് ചാലക്കുടി സ്വദേശിയായ രേവദ് ബാബു. വിഷയത്തില്‍ തനിക്ക് തെറ്റ് പറ്റിയെന്നും മാപ്പ് ചോദിക്കുന്നുവെന്നും രേവദ് ബാബു പറഞ്ഞു.

നേരത്തെ, കൊല്ലപ്പെട്ട കുട്ടിയുടെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ സമീപിച്ചപ്പോൾ പൂജാരിമാര്‍ വിസമ്മതിച്ചെന്ന പരാമര്‍ശത്തില്‍ രേവദ് ബാബുവിനെതിരെ പരാതിയുമായി ആലുവയിലെ അഭിഭാഷകന്‍ രംഗത്തെത്തിയിരുന്നു. ആലുവ സ്വദേശിയായ അഡ്വ. ജിയാസ് ജമാലാണ് രേവദിനെതിരെ ആലുവ റൂറല്‍ എസ്പിക്ക്് പരാതി നല്‍കിയത്.

മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാനുള്ള കേവലം വ്യാജ ആരോപണമാണ് രേവദ് ബാബു നടത്തിയതെന്നാണ് പരാതി. പ്രസ്താവനയിലൂടെ മതസ്പര്‍ദ്ദ ഉണ്ടാക്കാനും കലാപം ഉണ്ടാക്കാനും ശ്രമിച്ചുവെന്നും ആരോപിക്കുന്നുണ്ട്. ആരോപണം തെറ്റാണെന്ന് പിന്നീട് രേവദ് തുറന്നു പറഞ്ഞുവെന്നും മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചതിന് കേസെടുക്കണമെന്നും ജിയാസ് ജമാല്‍ ആവശ്യപ്പെട്ടു.

കൊല്ലപ്പെട്ട കുട്ടിയുടെ കര്‍മ്മങ്ങള്‍ ചെയ്ത ശേഷമാണ് രേവദ് ബാബു വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഹിന്ദിക്കാരുടെ കുട്ടിയായത് കൊണ്ട് ആലുവയിലെ പൂജാരിമാര്‍ കര്‍മ്മങ്ങള്‍ ചെയ്യാന്‍ വിസമ്മതിച്ചെന്നായിരുന്നു രേവദ് പറഞ്ഞത്. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ താന്‍ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ചെന്ന് പറഞ്ഞ് രേവദ് ബാബു രംഗത്തെത്തി. ചെറിയ കുട്ടിയാകുമ്പോള്‍ കര്‍മ്മങ്ങള്‍ ചെയ്യാറില്ലെന്നതാണ് കാരണമെന്നടക്കം പിന്നീട് ഇദ്ദേഹം വാദിച്ചിരുന്നു.