എന്തും വിളിച്ചു പറയുന്ന സ്വഭാവം മാറ്റും; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പം ചേർന്നു പ്രവർത്തിച്ചാൽ മാത്രമാണ് രക്ഷയുള്ളത്: പിസി ജോർജ്ജ്

single-img
1 February 2024

കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നതോടെ തന്റെ ഭാവി നിലപാടുകൾ വ്യക്തമാക്കി പിസി ജോർജ്ജ് രംഗത്തെത്തി . നിലപാട് വ്യക്തമാക്കിയതിനോടൊപ്പം തന്റെ ചില സ്വഭാവ സവിഷേതകളിലും മാറ്റം വരുത്തുമെന്ന് പറയുകയാണ് പിസി. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായിരിക്കുമെന്നും എന്തും വിളിച്ചു പറയുന്ന സ്വഭാവം മാറ്റുമെന്നും പി.സി.ജോർജ് പറയുന്നു.

ഇനി ബിജെപിയുടെ നിലപാടുകൾക്ക് അനുസരിച്ച് മിതത്വം പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പം ചേർന്നു പ്രവർത്തിച്ചാൽ മാത്രമാണു രക്ഷയുള്ളത്. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മറികടക്കാൻ ആരുമില്ല. മോദിയെ ചീത്ത വിളിച്ചതു കൊണ്ടു കാര്യമില്ല. ശക്തിപ്പെടുത്തുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പാർട്ടി ലയന ചർച്ചയിൽ ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ലെന്നും തിരുവനന്തപുരത്തെ പാർട്ടി സംസ്ഥാന സമിതി ഓഫിസിൽ പ്യൂൺ ജോലി നോക്കാൻ വരെ തയാറായാണു ബിജെപിയിൽ എത്തിയിരിക്കുന്നതെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കും, ഇല്ലെങ്കിൽ ഇല്ലെന്നും പിസി കൂട്ടിച്ചേർത്തു.