ലീഗിനെതിരെ പറഞ്ഞതിന് സകല അലവലാതികളും എന്നെ ചീത്ത പറയുന്നു: വെള്ളാപ്പള്ളി നടേശൻ

മുസ്‌ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. മുസ്‌ലിം ലീഗ് “മലപ്പുറം പാർട്ടിയാണെന്നും മലപ്പുറത്തേക്കാണ് എല്ലാം ഊറ്റിയെടുത്തതെന്നും” അദ്ദേഹം ആരോപിച്ചു. താനൊരു വർഗീയവാദിയാണെന്ന് ലീഗ് നേതാക്കൾ പ്രചരിപ്പിക്കുന്നുവെന്നും, എന്നാൽ ഒരുകാലത്ത് തന്നെ ദേശീയവാദിയായി കൊണ്ടുനടന്നിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തന്റെ ഉള്ളിൽ ജാതിചിന്തയില്ലെങ്കിലും ജാതിവിവേചനം കാണുമ്പോൾ പ്രതികരിക്കേണ്ടി വരാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.
താൻ മുസ്‌ലിം സമുദായത്തെ അപമാനിച്ചിട്ടില്ലെന്നും വിമർശിച്ചത് ലീഗിനെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആന്റണിയും വി.എസ്. അച്യുതാനന്ദനും മുമ്പ് ലീഗിനെതിരെ വിമർശനം നടത്തിയിട്ടില്ലേയെന്നും എന്നാൽ ലീഗിനെതിരെ പറഞ്ഞതിന് സകല അലവലാതികളും തന്നെ ചീത്ത പറയുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്നാൽ ലീഗിനെതിരെ സംസാരിച്ചതിന്റെ പേരിൽ പലരും തന്നെ അധിക്ഷേപിക്കുകയാണെന്നും മാധ്യമങ്ങൾ പോലും വേട്ടയാടുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ലീഗ് നേതാവ് മുഖ്യമന്ത്രിയെ അപമാനകരമായ ഭാഷയിൽ വിളിച്ചതായും, ഇത്തരത്തിൽ തറവാക്കുകൾ ഉപയോഗിക്കുന്നവർ ഉണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.


