സ്വയം വിരമിക്കാൻ സമ്മതിക്കാതിരുന്ന ജീവനക്കാരെ പുറത്താക്കി എയര്‍ ഇന്ത്യ

single-img
16 March 2024

വോളൻ്ററി റിട്ടയർമെന്റ് പദ്ധതിയും റീ-സ്‌കില്ലിംഗ് അവസരങ്ങളും ഉൾപ്പെടെ എയർ ഇന്ത്യ മുന്നോട്ടുവെച്ച പദ്ധതികളോട് സഹകരിക്കാത്ത ജീവനക്കാരെ പുറത്താക്കി എയര്‍ ഇന്ത്യ. ഏകദേശം 180-ലധികം ജീവനക്കാരെയാണ് കഴിഞ്ഞയാഴ്ച്ച എയർ ഇന്ത്യ പിരിച്ചുവിട്ടത്.

2022 ജനുവരി ആദ്യം മുതൽ നഷ്ടത്തിലായിരുന്ന എയർ ഇന്ത്യയെ കേന്ദ്ര സർക്കാരിൽ നിന്നും ടാറ്റ ഏറ്റെടുത്തിരുന്നു. എയർ ഇന്ത്യയുടെ ബിസിനസ് കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതിനിടെയാണ് ഈ രീതിയിലുള്ള നീക്കം. കഴിഞ്ഞ 18 മാസമായി എല്ലാ ജീവനക്കാരേയും വിലയിരുത്തുന്നതിന് സമഗ്രമായ ഒരു പ്രക്രിയയാണ് പിന്തുടരുന്നതെന്ന് എയർ ഇന്ത്യ വക്താവ് ന്യൂസ് ഏജൻസിയോട് പറഞ്ഞു.

അവസാന 18 മാസമായി എല്ലാ ജീവനക്കാരേയും വിലയിരുത്തുന്നതിന് സമഗ്രമായ ഒരു പ്രക്രിയയാണ് പിന്തുടരുന്നത്. ഈ ഘട്ടത്തിൽ, ഒന്നിലധികം വോളണ്ടറി റിട്ടയർമെൻ്റ് സ്കീമുകളും റീ സ്കില്ലിങ് അവസരങ്ങളും വാഗ്ദാനം ചെയ്തിരുന്നു. വിആർഎസ് അല്ലെങ്കിൽ റീ-സ്‌കില്ലിംഗ് അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയാത്ത ജീവനക്കാർക്ക് പിരിഞ്ഞുപോകേണ്ടി വന്നതായി വക്താവ് അറിയിച്ചു.

പക്ഷെ എത്ര പേരെയാണ് പിരിച്ചുവിട്ടതെന്ന് വക്താവ് അറിയിച്ചില്ലെങ്കിലും 180ലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ടാറ്റ ഗ്രൂപ്പ് എയർലൈൻ ഏറ്റെടുത്തതിന് ശേഷം രണ്ട് റൗണ്ടാണ് കമ്പനി ജീവനക്കാർക്ക് മുന്നിൽ വളണ്ടറി റിട്ടയർമെന്റ് സ്കീം കൊണ്ടുവന്നിട്ടുള്ളത്.