ചെപ്പടിവിദ്യ കാണിക്കുന്നവര്‍ക്കെതിരെ പിപ്പിടി വിദ്യായാകാം; മുഖ്യമന്ത്രിയ്ക്ക് ഗവർണറുടെ മറുപടി

single-img
24 October 2022

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

മാധ്യമങ്ങളോട് എന്നും തനിക്ക് ബഹുമാനമാണ്. എല്ലാകാലത്തും മികച്ച ബന്ധമാണ് മാധ്യമങ്ങളുമായി നിലനിര്‍ത്തിയത്. മാധ്യമസിന്‍ഡിക്കേറ്റ് എന്ന് എന്ന് വിളിച്ചത് ആരാണ്?, മാധ്യങ്ങളോട് കടക്ക് പുറത്തെന്ന് പറഞ്ഞത് താനല്ല. ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ അനിവാര്യമാണെന്നും ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

കണ്ണൂര്‍ വിസിയെ ക്രിമിനല്‍ എന്നുവിളിച്ചതിനെ ഗവര്‍ണര്‍ ന്യായീകരിക്കുകയും ചെയ്തു. ഇത്തരമൊരു പ്രവര്‍ത്തനം നടത്തിയ ആളെ ക്രിമിനല്‍ എന്നല്ലാതെ എന്താണ് വിളിക്കുക. ഹിസ്റ്ററി കോണ്‍ഗ്രസിന് ശേഷം റിപ്പോര്‍ട്ട് തരാന്‍ പോലും തയ്യാറായില്ല. കഴിഞ്ഞ ദിവസം ഹൈക്കോടതിയും അദ്ദേഹത്തെ വിമര്‍ശിച്ചില്ലേ?. വിസി അധികാപരിധി ലംഘിച്ചില്ലേ എന്നല്ലേ കോടതിയും ചോദിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

പിണറായിയുടെ പ്രസംഗങ്ങള്‍ എടുത്ത് പറഞ്ഞ് മുഖ്യമന്ത്രിയെ ഗവര്‍ണര്‍ പരിഹസിക്കുകയും ചെയ്തു. പിപ്പിടി പരാമര്‍ശത്തെയാണ് ഗവര്‍ണര്‍ പരിഹസിച്ചത്. ചെപ്പടിവിദ്യ കാണിക്കുന്നവര്‍ക്കെതിരെ പിപ്പിടി വിദ്യായാകാമെന്നായിരുന്നു പരിഹാസം.

ചാന്‍സലര്‍ പദവി ഗവര്‍ണര്‍ ദുരുപയോഗം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. സര്‍വകലാശാലകള്‍ക്ക് നേരെ നശീകരണ ലക്ഷ്യത്തോടെയുള്ള യുദ്ധമാണ് ഗവര്‍ണര്‍ നടത്തുന്നത്. ഗവര്‍ണറുടേത് രാഷ്ട്രീയലക്ഷ്യത്തോടെയുള്ള നടപടിയാണ്. അസ്വാഭാവിക തിടുക്കവും അത്യുത്സാഹവുമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഒമ്ബതു സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരോട് രാജി വെക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണ്. അക്കാദമികമായ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കേണ്ട സര്‍വകലാശാലകളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഗവര്‍ണറുടെ നടപടി. ഇല്ലാത്ത അധികാരം ഉപയോഗിച്ചു കളയാമെന്ന് വിചാരിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അടിസ്ഥാനപരമായ തത്വങ്ങളെയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മറക്കുന്നത്. ഇതിന്റെ ഭാഗമായാണ് വിസിമാരോട് രാജി ആവശ്യപ്പെട്ടത്. ഇല്ലാത്ത പദവി ദുരുപയോഗിക്കാന്‍ ചാന്‍സലര്‍ ശ്രമിക്കുകയാണ്. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണ് എന്നു മാത്രമല്ല, ജനാദിപത്യത്തിന്റെ അന്തസത്തയെ നിരാകരിക്കുന്നതു കൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലക്കാട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേവലസാങ്കേതികതയില്‍ തൂങ്ങിയാണ് 9 വിസിമാരോട് ഗവര്‍ണര്‍ ഇറങ്ങിപോകാന്‍ പറഞ്ഞത്. ഇല്ലാത്ത അധികാരം പ്രയോഗിച്ച്‌ കളയാം എന്ന് കരുതരുത്. ഉത്തരത്തെ പിടിച്ചുനിര്‍ത്തുന്നത് താനാണെന്ന് തോന്നുന്ന മൗഢ്യമായിരിക്കും അത്. വിസിമാരുടെ രാജി ആവശ്യപ്പെട്ടതിന് നിയമപരമായ സാധൂകരണം ഇല്ല. സര്‍വകലാശലയിലെ ഫണ്ട് ദുരുപയോഗം, മോശമായ പെരുമാറ്റം എന്നിവയുണ്ടെങ്കിലേ ഒരു വിസിയെ നീക്കം ചെയ്യാന്‍ പറ്റുകയുള്ളു. വിസിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് നിയപരമായ അധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ പദവി സര്‍ക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനുള്ളതല്ല. സര്‍ക്കാരിനെതിരായ നീക്കം നടത്താനും ഉള്ളതല്ല. സംസ്ഥാനത്തിന്റെയും ജനങ്ങളുടേയും ഭരണഘടനയുടേയും അന്തസ്സ് കാത്തു സൂക്ഷിക്കാനുള്ളതാണ്. കേരള സാങ്കേതിക സര്‍വകലാശാല വിസി സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ മറ പിടിച്ചാണ് 9 സര്‍വകലാശാല വിസിമാരോട് രാജി ആവശ്യപ്പെട്ടിട്ടുള്ളത്. ഗവര്‍ണര്‍ സംഘപരിവാര്‍ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ്.

സര്‍വകലാശാലകളില്‍ ഗവര്‍ണറാണ് നിയമന അധികാരി. ഈ ഒമ്ബതു സര്‍വകലാശാലകളിലും വി സി നിയമനം ചട്ടവിരുദ്ധമായിട്ടാണ് നടന്നതെങ്കില്‍ പ്രാഥമികമായ ഉത്തരവാദിത്വം ഗവര്‍ണര്‍ക്കു തന്നെയല്ലേ. അതു പ്രകാരം പദവിയില്‍ നിന്നും ഒഴിയേണ്ടത് വിസിമാരാണോ എന്നു ചിന്തിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിസിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് നിയമപരമായ അധികാരമില്ല.

കേരള സാങ്കേതിക സര്‍വകലാശാലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ അക്കാദമിക വിഷയമല്ല കോടതി ചൂണ്ടിക്കാട്ടിയത്. വിസി നിയമനവുമായി ബന്ധപ്പെട്ട സാങ്കേതിക വിഷയമാണ് ഉയര്‍ത്തിയത്. ഇതില്‍ പുനഃപരിശോധനയ്ക്ക് ഇനിയും അവസരമുണ്ട്. ഇക്കാര്യം പരിഗണിക്കാതെ, സര്‍വകലാശാലകളെ അസ്ഥിരപ്പെടുത്താന്‍ സാഹചര്യം ഉപയോഗിക്കുകയാണ്. സുപ്രീംകോടതി വിധി കെടിയു വിസിക്ക് മാത്രം ബാധകമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു