ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടി

single-img
27 January 2023

മുംബൈ: ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടി നേരിടുന്നതിനിടെ ഇന്ന് ഓഹരി വ്യാപാരത്തിന് നഷ്ടത്തോടെ തുടക്കം.

സെന്‍സെക്സ് 338 പോയന്റ് ഇടിഞ്ഞു. നിഫ്റ്റി 50 65 പോയന്‍റാണ് രേഖപ്പെടുത്തിയത്. അദാനിയുടെ ലിസ്റ്റ് ചെയ്ത കമ്ബനികളുടെ ഓഹരി വിലയും കുത്തനെ താഴേക്ക് പതിച്ചു. 17 ശതമാനമാണ് അദാനി ഓഹരികളില്‍ വന്ന ഇടിവ്. അദാനി ഗ്രൂപ്പിന്‍റെ എല്ലാ ഓഹരികളും വന്‍ നഷ്ടത്തിലാണ്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിപണി ഇന്ന് വ്യാപാരം പുനരാരംഭിച്ചത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് ലിസ്റ്റ് ചെയ്ത എല്ലാ കമ്ബനികളുടെയും ഓഹരി മൂല്യം ഇടിഞ്ഞിരുന്നു.

അതേസമയം അദാനി ഗ്രൂപ്പിന്റെ തുടര്‍ ഓഹരി സമാഹരണം ഇന്ന് മുതല്‍ തുടങ്ങും. ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടി നേരിടുന്നതിനിടെയാണ് ഈ ഓഹരി സമാഹരണം. രാജ്യത്തെ ഏറ്റവും വലിയ തുടര്‍ ഓഹരി സമാഹരണമാണിത്. കടം തിരിച്ചടവിനും മറ്റു ചിലവുകള്‍ക്കുമായി ഇരുപതിനായിരം കോടി രൂപയാണ് ലക്ഷ്യമിടുന്നത്.ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെയാണ് നിക്ഷേപകര്‍ക്ക് അപേക്ഷിക്കാനുള്ള സമയം.

അതിനിടെ തങ്ങളുടെ കമ്ബനികളുടെ ഓഹരികള്‍ക്ക് ഒറ്റ ദിവസം 85,000 കോടി രൂപയുടെ മൂല്യം നഷ്ടപ്പെടാന്‍ കാരണമായ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ട ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. കമ്ബനിയുടെ കടസ്ഥിതിയും ഭരണ പ്രശ്നങ്ങളും വിളിച്ചറിയിക്കുന്ന റിപ്പോര്‍ട്ട് അമേരിക്കന്‍ നിക്ഷേപക ഗവേഷണ ഏജന്‍സിയായ ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച്‌ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.