കാസര്‍കോട് തൃക്കരിപ്പൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം; രണ്ടു പേർ കസ്റ്റഡിയിൽ

single-img
6 December 2022

കാസര്‍കോട്: കാസര്‍കോട് തൃക്കരിപ്പൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മൊട്ടമ്മല്‍ വയലോടി സ്വദേശി പ്രിയേഷിനെ (32) ഇന്നലെയാണ് വീടിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്.

വീടിന് സമീപത്തെ പറമ്ബില്‍ ബൈക്കിന് സമീപം മലര്‍ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ പാന്റ് മാത്രമാണ് ഉണ്ടായിരുന്നത്. ചെളി പുരണ്ട നിലയിലായിരുന്നു. ദേഹമാസകലം ചെറിയ മുറിവുകളും കണ്ടെത്തിയിരുന്നു.

വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിലെ പ്രതികളെ ഉടന്‍ തന്നെ പിടികൂടാനാകുമെന്നും പൊലീസ് സൂചിപ്പിച്ചു. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണ്. ശീതളപാനീയങ്ങള്‍ കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവറാണ് പ്രിയേഷ്.

രാത്രി ഒമ്ബതരയോടെ ഫോണ്‍കോള്‍ വന്നതിന് പിന്നാലെയാണ് പ്രിയേഷ് വീട്ടില്‍ നിന്നും പോയതെന്നും, അപ്പോള്‍ ഷര്‍ട്ട് ധരിച്ചിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു. പ്രിയേഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്. അതാകാം മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പൊലീസിനെ അറിയിച്ചിരുന്നു.