ഫോണില്‍ സന്ദേശങ്ങള്‍ വന്നതിന് പിന്നാലെ വീട്ടില്‍ അത്ഭുതങ്ങള്‍ സംഭവിച്ചതിന് പിന്നില്‍ കൗമാരക്കാരൻ

single-img
27 November 2022

കൊല്ലം: കൊട്ടാരക്കരയില്‍ ഫോണില്‍ സന്ദേശങ്ങള്‍ വന്നതിന് പിന്നാലെ വീട്ടില്‍ അത്ഭുതങ്ങള്‍ സംഭവിച്ചതിന് പിന്നില്‍ കൗമാരക്കാരനെന്ന് പൊലീസ്.

വീട്ടമ്മയുടെ ബന്ധുവായ പതിനാലുകാരന്‍ ഫോണ്‍ ഹാക്ക് ചെയ്യുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. എന്നാല്‍ വീട്ടിലെ ടിവിയും ഫ്രിഡ്ജും കത്തിയതിന് പിന്നില്‍ അസ്വാഭാവികതയില്ലെന്നും കൊട്ടാരക്കര പൊലീസ് പറയുന്നു.

വാട്സ് ആപ്പ് സന്ദേശത്തില്‍ പറയുന്നതെല്ലാം വീട്ടില്‍ അതേപടി നടക്കുക. ഫാനുകളും ലൈറ്റുമെല്ലാം ഓഫായെന്നും, ടിവിയും ഫ്രിഡ്ജും കത്തി നശിച്ചെന്നുമുള്ള പരാതിയുമായി നെല്ലിക്കുന്നം സ്വദേശിയായ സജിതയാണ് കൊട്ടാരക്കര പൊലീസിനെ സമീപിച്ചത്. സൈബര്‍ കൂടോത്രം എന്ന പേരില്‍ വിഷയം സാമൂഹിക മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായി. സൈബ‍ര്‍ പൊലീസിന്റെ സാഹയത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് വീട്ടില്‍ നടന്ന അത്ഭുതങ്ങള്‍ക്ക് പിന്നില്‍ കുട്ടിക്കളിയാണെന്ന് കണ്ടെത്തിയത്. വീട്ടുകാരെ കബളിപ്പിക്കാന്‍ സജിതയുടെ ബന്ധുവായ പതിനാലുകാരന്‍ തമാശയ്ക്ക് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഫോണില്‍ ഡൗണ് ലോഡ് ചെയ്ത പ്രത്യേക ആപ് വഴിയാണ് വീട്ടുകാരുടെ വാട്സ്‌ആപ് കുട്ടി നിയന്ത്രിച്ചിരുന്നത്. വാട്സ്‌ആപ്പില്‍ മെസേജ് അയച്ച ശേഷം കുട്ടി തന്നെ പോയി ഫാനുകളും ലൈറ്റും ഓഫ് ചെയ്യുകയായിരുന്നു.

എന്നാല്‍ ടിവിയും ഫ്രിഡ്ജും കത്തിയത് മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊണ്ടാകുമെന്നും പൊലീസ് പറയുന്നു. കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കിയ ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. വീട്ടുകാരെ കഴിഞ്ഞ മൂന്ന് മാസമായി വട്ടം ചുറ്റിച്ച സംഭവത്തില്‍ ചുരുളഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് സജിതയും കുടുംബവും.