സ്റ്റേഷന്‍ വിട്ട ട്രെയിനില്‍ കയറാന്‍ യാത്രക്കാരന്‍ ബോംബ് ഭീഷണി

single-img
24 February 2023

പാലക്കാട്: സ്റ്റേഷന്‍ വിട്ട ട്രെയിനില്‍ കയറാന്‍ യാത്രക്കാരന്‍ ബോംബ് ഭീഷണി.രാജധാനി എക്സ്പ്രസ്സില്‍ കയറാനാണ് യാത്രക്കാരന്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയത്.

പഞ്ചാബ് സ്വദേശി ജയ്സിംഗ് റാത്തര്‍ തൃശ്ശൂരില്‍ അറസ്റ്റില്‍. എറണാകുളത്ത് നിന്നും ട്രെയിന്‍ പുറപ്പെട്ടപ്പോഴാണ് സംഭവം. ട്രെയിനില്‍ കയറാന്‍ കഴിയാതെ വന്ന യാത്രക്കാരനാണ് ഭീഷണി മുഴക്കിയത്. ഭീഷണിയെ തുടര്‍ന്ന് ഷൊര്‍ണൂരില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടു. ഭീഷണി മുഴക്കിയ യാത്രക്കാരന്‍ ഷൊര്‍ണൂരിലേക്ക് പുറപ്പെട്ടു. ഷൊര്‍ണൂരില്‍ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നതിനിടെ യാത്രക്കാരന്‍ ട്രെയിനില്‍ കയറി. ആരാണ് ഭീഷണിക്ക് പിന്നിലെന്ന് അന്വേഷിച്ച പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞ് ഷൊര്‍ണൂരില്‍ ട്രെയിനില്‍ വെച്ച്‌ പ്രതിയെ പിടികൂടി.

എറണാകുളത്ത് നിന്ന് യാത്രക്കായി ജയ്‌സിംഗ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിന്‍ 11.30 യ്ക്ക് എറണാകുളത്ത് എത്തി. ജയ്‌സിംഗിന് ഈ സമയത്ത് സ്റ്റേഷനില്‍ എത്താനായില്ല. ഇതോടെയാണ് ഇദ്ദേഹം ട്രെയിനിന് ബോംബ് ഭീഷണിയുണ്ടെന്ന് വിളിച്ച്‌ പറഞ്ഞത്. പരിശോധനയ്ക്കായി ട്രെയിന്‍ പിടിച്ചിട്ടാല്‍ അതുവരെ യാത്ര ചെയ്ത് ട്രെയിനില്‍ കയറാമെന്നായിരുന്നു കണക്കുകൂട്ടല്‍.

ട്രെയിന്‍ തൃശ്ശൂരില്‍ പിടിച്ചിടുമെന്നാണ് ജയ്സിംഗ് കരുതിയത്. എന്നാല്‍ പിടിച്ചിട്ടത് ഷൊര്‍ണൂരിലായിരുന്നു. ഇതോടെ ഷൊര്‍ണൂര്‍ വരെ ജയ്സിംഗ് യാത്ര ചെയ്തു. ഈ സമയത്ത് ആരാണ് ബോംബ് ഭീഷണിക്ക് പിന്നിലെന്ന് പൊലീസും ആര്‍പിഎഫും പരിശോധിക്കുന്നുണ്ടായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞ അന്വേഷണ സംഘം രാത്രി തന്നെ ഇയാളെ അറസ്റ്റ് ചെയ്തു. ഇപ്പോള്‍ ആര്‍ പി എഫിന്റെ കസ്റ്റഡിയിലാണ് ഇയാളുള്ളത്.