നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി; അച്ഛനും മുത്തശ്ശിയും അറസ്റ്റിൽ

single-img
23 October 2022

കോഴിക്കോട്: ഭാര്യയുമായി അസ്വാരസ്യം ഉണ്ടായതിനെ തുടര്‍ന്ന് നവജാത ശിശുവിനെ അച്ഛനും മുത്തശ്ശിയും തട്ടിക്കൊണ്ടുപോയി.

പൂളക്കടവില്‍ ആണ് സംഭവമുണ്ടായത്. കുടുംബ വഴക്കിനെ തുടര്‍ന്ന് പൂളക്കടവ് സ്വദേശി ആദിലും അമ്മ സാക്കിറയും നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. മുത്തങ്ങ ചെക്ക്പോസ്റ്റ് കടക്കുന്നതിന് മുന്നേ രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.

12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് നടപടി. രാത്രി തന്നെ കുഞ്ഞിനെ തിരികെ അമ്മയെ ഏല്‍പ്പിച്ച പൊലീസ് തട്ടിക്കൊണ്ടുപോകല്‍, ജുവനൈല്‍ ആക്‌ട് തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ആദിലിനും അമ്മ സാക്കിറയ്ക്കും എതിരെ കേസെടുത്തു. മക്കട സ്വദേശിയായ യുവതിയെ, ആദില്‍ വിവാഹം ചെയ്തിട്ട് ഒരു വര്‍ഷം കഴിയുന്നതേയുള്ളൂ. എന്നാല്‍ ദാമ്ബത്യത്തില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു.

കുഞ്ഞ് ജനിച്ചത് മുതല്‍ അമ്മയ്ക്ക് കുഞ്ഞിനെ കാണാന്‍ സാധിച്ചിരുന്നില്ല. കുഞ്ഞിനെ കാണിക്കാതിരിക്കുന്ന ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ യുവതി ഇന്നലെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതി പൊലീസ് ഉദ്യോഗസ്ഥരെ കൂട്ടി തിരികെ വീട്ടില്‍ എത്തുമ്ബോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു. ആദിലും അമ്മയും ചേര്‍ന്ന് കുഞ്ഞുമായി പുറത്തേക്ക് പോയെന്ന് അയല്‍വാസികള്‍ പറഞ്ഞു. ആദില്‍ മുന്‍പ് ബെംഗളൂരുവിലാണ് ജോലി ചെയ്തിരുന്നത്. ഇതോടെ സംശയം തോന്നിയ യുവതി പോലീസിനെ കാര്യം ധരിപ്പിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.