അ‍ജ്ഞാതയുടെ വീഡിയോ കോള്‍ എടുത്ത് കെണിയിലായി മധ്യവയസ്കന്‍

single-img
4 April 2023

മൊബൈല്‍ ഫോണില്‍ വന്ന അ‍ജ്ഞാതയുടെ വീഡിയോ കോള്‍ എടുത്ത് കെണിയിലായി മധ്യവയസ്കന്‍. മുംബൈയില്‍ 80 കാരനെ പറ്റിച്ച്‌ തട്ടിയെടുത്തത് 8 ലക്ഷം രൂപ.

മാട്ടുംഗയില്‍ താമസിക്കുന്ന 80കാരനായ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറിനെയാണ് തട്ടിപ്പ് സംഘം ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയത്. കഴിഞ്ഞ മാസം 11നാണ് ഡോ.മാന്‍സി ജെയിന്‍ എന്ന് പരിചയപ്പെടുത്തിയ ഒരു സ്ത്രീ ഇരയെ വിളിക്കുന്നത്. പരേലിലുള്ള തന്‍റെ ക്ലിനിക് വില്‍ക്കണമെന്നായിരുന്നു ആവശ്യം.

കെട്ടിടത്തിന്‍റെ അളവുകളും മറ്റും അറിയണമെന്ന് ബ്രോക്കര്‍ മറുപടി നല്‍കി. പിന്നാലെ ഒരു വീഡിയോ കോള്‍ എത്തി. കോളില്‍ തനിക്ക് ഒന്നും കാണാന്‍ കഴിഞ്ഞില്ലെന്ന് ബ്രോക്കര്‍ പറയുന്നു. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് ഇതേ സ്ത്രീ ബ്രോക്കറെ വിളിക്കുകയും തന്‍റെ പക്കല്‍ നഗ്നത പ്രദര്‍ശിപ്പിച്ചിട്ടുള്ള വീഡിയോ കോള്‍ ദൃശ്യങ്ങളുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. തനിക്ക് 1.5 ലക്ഷം രൂപ തന്നില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇത്രയും പണമില്ലെന്ന് പറഞ്ഞ 80കാരന്‍ തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മാര്‍ച്ച്‌ 20ന് സിബിഐയിലെ സൈബര്‍ ക്രൈം വിഭാഗത്തില്‍ നിന്നുള്ള ഓഫീസറെന്ന വ്യാജേന വിക്രം റാത്തോഡ് എന്നയാള്‍ ബ്രോക്കറെ ഫോണില്‍ ബന്ധപ്പെട്ടു.

നഗ്ന ദൃശ്യങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്യപ്പെട്ടെന്നും അത് ഡിലീറ്റ് ചെയ്യാന്‍ രാഹുല്‍ ശര്‍മ്മ എന്നയാളെ ബന്ധപ്പെടാനും പറഞ്ഞു. യൂട്യൂബിലെ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ രാഹുല്‍ 32,500 രൂപ വീഡിയോ ഡിലീറ്റ് ചെയ്യാനായി ആവശ്യപ്പെട്ടു. പണം ഉടന്‍ വേണമെന്ന് പറഞ്ഞതിനാല്‍ കൊച്ചുമകനെ കൊണ്ട് 80 കാരന്‍ പണം ഓണ്‍ലൈനായി അയപ്പിച്ചു. ആശുപത്രിയിലുള്ള സുഹൃത്തിനുള്ള പണമെന്നാണ് കൊച്ചുമകനോട് പറഞ്ഞത്. മാര്‍ച്ച്‌ 21ന് ഇതേ രാഹുല്‍ ശര്‍മ്മ വീണ്ടും വിളിക്കുകയും 65,000 രൂപ കൂടി നല്‍കാന്‍ ആവശ്യപ്പെട്ടു. ഇത്തവണ 80കാരന്‍ നേരിട്ട് ബാങ്കിലെത്തി ഈ പണം ട്രാന്‍സ്ഫര്‍ ചെയ്തു. ഇതോടെ വീഡിയോ ഡിലീറ്റ് ചെയ്തെന്ന് രേഖപ്പെടുത്തിയ ഒരു രേഖ തട്ടിപ്പുകാര്‍ അയച്ച്‌ നല്‍കി. പ്രശ്നം അവിടെ തീര്‍ന്നെന്ന് വിചാരിക്കുമ്ബോഴാണ് വീണ്ടും ഫോണ്‍ കോള്‍ എത്തുന്നത്.

ഇത്തവണ സിബിഐ ഉദ്യോഗസ്ഥനെന്ന് നേരത്തെ പരിചയപ്പെടുത്തിയ വിക്രം റാത്തോഡാണ്. വീഡിയോ കോള്‍ ചെയ്ത ഡോ. മാന്‍സി ജെയിന്‍ ആത്മഹത്യ ചെയ്തെന്ന വിവരമാണ് റാത്തോഡിന് പറയാനുണ്ടായിരുന്നത്. മാന്‍ഡിയുടെ കോള്‍ ഡേറ്റയില്‍ 80കാരനുമായി സംസാരിച്ചതിന് തെളിവുണ്ടെന്നും ജയിലില്‍ പോവേണ്ടിവരുമെന്നുമായിരുന്നു ഭീഷണി. കേസ് ഒതുക്കാന്‍ 10 ലക്ഷം രൂപ നല്‍കണമെന്നായി ആവശ്യം. ഭയന്ന് പോയ ബ്രോക്കര്‍ മാര്‍ച്ച്‌ 23 മുതല്‍ പല ഗഡുക്കളായി 5 ലക്ഷം കൈമാറി. മാര്‍ച്ച്‌ 28ന് റാത്തോഡ് വീണ്ടും വിളിച്ചു. ഡോ. മാന്‍ഡി ജയിനിന്‍റെ സഹോദരന്‍ നാവിക സേനാ ഉദ്യോഗസ്ഥനാണെന്നും 15 മുതല്‍ 20 ലക്ഷം രൂപയ്ക്ക് ഇടയിലുള്ള ഒരു തുക കൊടുക്കാതെ കേസ് ഒതുക്കാന്‍ അദ്ദേഹം തയ്യാറാവില്ലെന്നും അടുത്ത ഭീഷണി.

തന്‍റെ പക്കല്‍ ഇനി ഒരു 4 ലക്ഷം രൂപ കൂടിയേ കാണൂ എന്ന് ബ്രോക്കര്‍ അപേക്ഷിച്ചു. എങ്കില്‍ അതില്‍ 2 ലക്ഷം മാര്‍ച്ച്‌ 31ന് മുന്‍പ് നല്‍കണമെന്ന് റാത്തോ‍ഡ് പറ‌ഞ്ഞു. അങ്ങനെ ആ 2 ലക്ഷവും കൈമാറി. മുത്തശ്ശന്‍റെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ ശ്രദ്ധിച്ച കൊച്ചുമകന്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് വന്‍ തട്ടിപ്പ് നടന്ന് കൊണ്ടിരിക്കുന്നത് അറിയിരുന്നത്. ഉടന്‍ മാട്ടുംഗ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. വിവിധ വകുപ്പുകള്‍ പ്രകാരം അജ്ഞാതരായ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അന്വേഷണം തുടരുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടാനാവുമെന്നും പൊലീസ് പറയുന്നു.