തീം പാർക്ക് രംഗത്ത് വൻ ചുവടുവെപ്പ്; സിൽവർസ്റ്റോം 82 കോടിയിലധികം സമാഹരിച്ചു

മുംബൈ: പ്രമുഖ വിനോദസഞ്ചാര-തീം പാർക്ക് ശൃംഖലയായ സിൽവർസ്റ്റോം പാർക്സ് ആൻഡ് റിസോർട്സ് ലിമിറ്റഡ് പ്രാരംഭ ഓഹരി വിൽപ്പന (ഐപിഒ) വിജയകരമായി പൂർത്തിയാക്കി. ഐപിഒയിലൂടെ കമ്പനി 82.43 കോടി രൂപ സമാഹരിച്ചു.
ഓഹരി വിൽപ്പനയിൽ വിവിധ വിഭാഗങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. യോഗ്യതയുള്ള സ്ഥാപന നിക്ഷേപകരുടെ (QIB) വിഭാഗം 1.81 മടങ്ങ് സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. ഈ വിഭാഗത്തിൽ 31.02 കോടി രൂപയുടെ അപേക്ഷകളാണ് ലഭിച്ചത്.
റീട്ടെയിൽ നിക്ഷേപകരുടെ വിഭാഗം 1.41 മടങ്ങ് സബ്സ്ക്രൈബ് ചെയ്യപ്പെട്ടതിലൂടെ 38.73 കോടി രൂപയുടെ അപേക്ഷകളും, നോൺ-ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (NII) വിഭാഗം 3.19 മടങ്ങ് സബ്സ്ക്രൈബ് ചെയ്യപ്പെട്ടതിലൂടെ 37.64 കോടി രൂപയുടെ അപേക്ഷകളും ലഭിച്ചു.
ആങ്കർ നിക്ഷേപകരിൽ നിന്ന് 21.97 കോടി രൂപയും മാർക്കറ്റ് മേക്കറിൽ നിന്ന് 4.14 കോടി രൂപയും കമ്പനി സമാഹരിച്ചു. ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജറായി വിവ്രോ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡും, രജിസ്ട്രാർ ടു ദ ഇഷ്യുവായി MUFG ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും പ്രവർത്തിച്ചു.
അതിരപ്പിള്ളിയിലും ജാംഷഡ്പൂരിലും ‘സിൽവർ സ്റ്റോം’, ‘സ്നോ സ്റ്റോം’ എന്നീ ബ്രാൻഡുകളിൽ തീം പാർക്കുകളും റിസോർട്ടുകളും പ്രവർത്തിപ്പിക്കുന്ന പ്രമുഖ വിനോദസഞ്ചാര സ്ഥാപനമാണ് സിൽവർസ്റ്റോം പാർക്സ് ആൻഡ് റിസോർട്സ്.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപമുള്ള സിൽവർ സ്റ്റോം ടൂറിസം കേന്ദ്രം ആഭ്യന്തര വിനോദസഞ്ചാരികൾക്കും കുടുംബങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോർപ്പറേറ്റ് ഗ്രൂപ്പുകൾക്കും പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി മാറിയിട്ടുണ്ട്. അമ്യൂസ്‌മെന്റ് പാർക്ക്, വാട്ടർ പാർക്ക്, ഇൻഡോർ സ്നോ പാർക്ക്, റിസോർട്ട്, ഭക്ഷണശാലകൾ എന്നിവയ്ക്ക് പുറമെ കേബിൾ കാർ, ഫോറസ്റ്റ് വില്ലേജ് തുടങ്ങിയ പുതിയ ആകർഷണങ്ങളും ഈ ഓണക്കാലത്തോടെ സന്ദർശകർക്കായി തുറന്നുകൊടുക്കും.
ഒരേ ഡെസ്റ്റിനേഷനിൽ ഇത്രയധികം വിനോദ സൗകര്യങ്ങൾ ഒരുക്കുന്നത് ഇന്ത്യയിൽ ആദ്യമായാണെന്ന് കമ്പനി അറിയിച്ചു. 2025 ഒക്ടോബറിൽ ജാംഷഡ്പൂരിൽ ഇൻഡോർ സ്നോ പാർക്ക് ആരംഭിച്ച കമ്പനി, ലഖ്നൗവിലെ ഓമാക്സ് ഹസ്രത്ഗഞ്ച് മാളിൽ പുതിയ സ്നോ പാർക്കും വിനോദകേന്ദ്രവും ആരംഭിക്കാനുള്ള പദ്ധതിയിലുമാണ്.
രണ്ടര പതിറ്റാണ്ടിലേറെയായി അതിരപ്പിള്ളിയിലെ സിൽവർസ്റ്റോം മികച്ച വിനോദസഞ്ചാര കേന്ദ്രമായി വളർന്നുവെന്നും, ജാംഷഡ്പൂരിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സിൽവർസ്റ്റോം പാർക്സ് ആൻഡ് റിസോർട്സ് മാനേജിങ് ഡയറക്ടർ എ.ഐ. ഷാലിമാർ പറഞ്ഞു.


