നരിക്കുനി മൂർഖൻകുണ്ട് കുളത്തിൽ മദ്രസാ വിദ്യാർഥി മുങ്ങി മരിച്ചു
കോഴിക്കോട്: നരിക്കുനി മൂർഖൻകുണ്ട് കുളത്തിൽ മദ്രസാ വിദ്യാർഥി മുങ്ങി മരിച്ചു. ചേളന്നൂർ കണ്ണങ്കര പടിഞ്ഞാറയിൽ മീത്തൽ സലീമിന്റെ മകൻ മുഹമ്മദ് നിഹാലാണ് (17) മരിച്ചത്. കാരുകുളങ്ങര ബദ് രിയ്യയിലെ വിദ്യാർഥിയാണ്. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങി താഴുകയായിരുന്നു. പത്തിലധികം വരുന്ന സഹപാഠികളൊപ്പമാണ് നിഹാൽ കുളത്തിൽ കുളിക്കാനെത്തിയത്.
എല്ലാവരും വെള്ളത്തിൽ നിന്ന് കയറിയ ശേഷമാണ് നിഹാലിനെ കാണാതായത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തി. നിഹാലിനെ വെള്ളത്തിൽ നിന്നും കണ്ടെത്തി ഉടനെ തന്നെ എളേറ്റിലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: റൈഹാന. സഹോദരങ്ങൾ: നാജിയ, സുഹൈൽ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ.തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനിൽക്കും.
അതിനിടെ വയനാട്ടിൽ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. നായ്ക്കട്ടി സ്വദേശി എടച്ചിലാടി ഷുക്കൂറിന്റെ ഭാര്യ സജ്‌ന (26) ആണ് മരിച്ചത്. മീനങ്ങാടിയിലുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു സജ്‌നയെ പ്രസവത്തിനായി പ്രവേശിപ്പിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും യുവതിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു.
തുടര്‍ന്ന് ബന്ധുക്കള്‍ വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സജ്‌നയ്ക്ക് ഹൃദയാഘാതമുണ്ടായെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചതെന്നാണ് വിവരം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍: സഹല്‍, ഷബാബ്.