എന്‍ഡിഎയിലെ ഒരു ഘടകകക്ഷി സീറ്റ് തരാമെന്ന് പറഞ്ഞു വിളിച്ചു വരുത്തി ഒരു നേതാവിനോട് രണ്ട് കോടി ആവശ്യപ്പെട്ടു: പിസി ജോർജ്

single-img
13 March 2024

ബിജെപി നയിക്കുന്ന എന്‍ഡിഎയിലെ ഒരു ഘടകകക്ഷി കേരളത്തിൽ സീറ്റ് കച്ചവടം ചെയ്യാന്‍ ശ്രമിച്ചുവെന്ന ഗുരുതര ആരോപണവുമായി പി സി ജോര്‍ജ് . ലോക്സഭാ സീറ്റ് തരാമെന്ന് വിളിച്ചു വരുത്തി ഒരു നേതാവിനോട് രണ്ട് കോടി രൂപയാണ് ആവശ്യപ്പെട്ടത്. ആ നേതാവ് ജീവനും കൊണ്ട് ഓടി.

താൻ ഇപ്പോൾ ഘടകകക്ഷിയുടെ പേര് വെളിപ്പെടുത്താന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നും എല്ലാ ഘടകകക്ഷികളും അങ്ങനെയല്ലെന്നും പി സി ജോര്‍ജ് ഒരു ചാനലിനോട് പ്രതികരിക്കവേ പറഞ്ഞു. ബിജെപി നേതാവായ പ്രകാശ് ജാവദേക്കറിന്റെ പൂഞ്ഞാര്‍ സന്ദര്‍ശനത്തില്‍ സംസ്ഥാന രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ചയായെന്നും പി സി ജോര്‍ജ് പറഞ്ഞു.

കേരളത്തിൽ ബിജെപിയുടെ നില എങ്ങനെ ഭദ്രമാക്കി കൊണ്ടുപോകാനാകുമെന്ന് ആലോചിച്ചു. താന്‍ യഥാര്‍ത്ഥ ചിത്രം അദ്ദേഹത്തിന്റെ മുന്നില്‍ തുറന്നുകാട്ടി. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയെന്നും പി സി ജോര്‍ജ് പറഞ്ഞു.

അതേസമയം എൻഡിഎ ഘടക കക്ഷിയായ ബിഡിജെഎസിന് നൽകിയ ഇടുക്കി, കോട്ടയം സീറ്റുകളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുകയാണ്. സീറ്റ് കച്ചവടമാണ് പ്രഖ്യാപനം വൈകുന്നതിന് പിന്നിലെന്നും ബിജെപി നേതാവ് പി സി ജോർജ് ആരോപിച്ചു. ബിഡിജെഎസ് ബിജെപിയല്ല. ബിജെപിയോട് ഒട്ടി നില്‍ക്കുന്ന ഒരു പാര്‍ട്ടിമാത്രമാണ്. താന്‍ ബിജെപിയാണെന്നും പി സി ജോര്‍ജ് പറഞ്ഞു.