17കാരന്റെ കൈമുറിച്ചുമാറ്റിയത് ചികിത്സാപ്പിഴവെന്ന പിതാവിന്റെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു

single-img
24 November 2022

കണ്ണൂര്‍: തലശേരിയില്‍ 17കാരന്റെ കൈമുറിച്ചുമാറ്റിയത് ചികിത്സാപ്പിഴവെന്ന പിതാവിന്റെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു.

താലൂക്ക് ആശുപത്രിയിലെ എല്ലുരോഗ വിദഗ്ധന്‍ വിജുമോനെതിരെയാണ് തലശേരി പൊലീസ് കേസെടുത്തത്.

തലശ്ശേരി ജനറല്‍ ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നത്. ആശുപത്രിയുടെ അനാസ്ഥ കാരണം ഫുട്‌ബോള്‍ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നു എന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനും മുഖ്യമന്ത്രി പിണറായി വിജയനും കുട്ടിയുടെ കുടുംബം പരാതി നല്‍കിയിരുന്നു. ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നതിനിടെയാണ്, കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

കയ്യിന്റെ എല്ല് പൊട്ടിയതിനെ തുടര്‍ന്നാണ് കുട്ടിയെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിക്കുന്നത്. ആശുപത്രിയില്‍ എല്ലു ഡോക്ടര്‍ ഉണ്ടായിരുന്നില്ല. ഡ്യൂട്ടി ഡോക്ടറാണ് കുട്ടിയ്ക്ക് ചികിത്സ നല്‍കിയത്. എക്‌സറേയുടെ ചിത്രം എടുത്ത് എല്ലു ഡോക്ടര്‍ക്ക് അയച്ചുകൊടുത്തതിന് ശേഷമാണ് ചികിത്സ നല്‍കുന്നത്.

എല്ല് പൊട്ടിയിട്ടും ഒരാഴ്ച കഴിഞ്ഞാണ് ആശുപത്രി ശസ്ത്രക്രിയ നടത്തിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ അപ്പോഴേക്കും കുട്ടിയുടെ കൈയിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു. പിന്നീട് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മികച്ച ചികിത്സ കിട്ടിയില്ല. മെഡിക്കല്‍ കോളേജില്‍ വെച്ച്‌ ഒടിഞ്ഞ കൈ മുഴുവനായി മുറിച്ച്‌ മാറ്റണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ച്‌ കൈമുട്ടിന് താഴേക്കുള്ള ഭാഗം മുറിച്ച്‌ മാറ്റുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

എന്നാല്‍ ചികിത്സാ പിഴവ് ഉണ്ടായില്ലെന്ന് തലശേരി ജനറല്‍ ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നു. കുട്ടിയുടൈ എല്ല് പൊട്ടി മൂന്നാമത്തെ ദിവസം തന്നെ കുട്ടിയുടെ കൈയിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന കമ്ബാര്‍ട്ട്‌മെന്റ് സിന്‍ഡ്രോം എന്ന അവസ്ഥ വന്നു. പിന്നീട് സര്‍ജറി ചെയ്‌തെങ്കിലും നീര്‍ക്കെട്ട് മാറാനുള്ളത് കൊണ്ട് കൈ തുന്നിക്കെട്ടിയിരുന്നില്ല. അണുബാധയ്ക്ക് സാധ്യതയുണ്ടെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. പത്താമത്തെ ദിവസമാണ് അണുബാധ ശ്രദ്ധയില്‍ പെട്ടത്. ഒപ്പം രക്തം വാര്‍ന്നുപോവുകയും ചെയ്തു. രക്തം വാര്‍ന്ന് പോയില്ലെങ്കില്‍ കൈ രക്ഷിക്കാന്‍ കഴിയുമായിരുന്നെന്നും ആശുപത്രി വ്യക്തമാക്കി.