മലപ്പുറത്ത് പള്ളിമുറിയില്‍ വച്ച് ആറാം ക്ലാസുകാരനെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 37 വര്‍ഷം കഠിന തടവ്

single-img
10 February 2023

മലപ്പുറം ജില്ലയിൽ ആറാം ക്ലാസ്സ് വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് 37.5 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. മദ്രസ അധ്യാപകനെയാണ് പോക്‌സോ കോടതി ശിക്ഷിച്ചത്. മഞ്ചേരി എളങ്കൂര്‍ ചെറുകുളം കിഴക്കുപറമ്പില്‍ സുലൈമാനെ (56)യാണ് വിവിധ വകുപ്പുകളിലായി 37.5 വര്‍ഷം കഠിന തടവും 80000 രൂപ പിഴയും തിരൂര്‍ ഫസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് സി ആര്‍ ദിനേഷ് ശിക്ഷ വിധിച്ചത്.

ഇയാൾ പിഴ അടച്ചില്ലെങ്കില്‍ 34 മാസം കഠിന തടവ് അധികമായി അനുഭവിക്കണം. പിഴ അടച്ചാല്‍ 70000 രൂപ കേസിലെ ഇരയായ കുട്ടിക്ക് നല്‍കാനും ഉത്തരവായി. 2015 ഏപ്രില്‍ മാസമാണ് കേസിന് ആധാരമായ സംഭവം നടന്നത്. പള്ളിയിലെ ഒരു മുറിയില്‍ വെച്ച് മദ്‌റസ അധ്യാപകനായ പ്രതി പതിനാലുകാരനെ കൊണ്ട് സിഗരറ്റ് വലിപ്പിക്കുകയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്യുകയായിരുന്നു.

പിന്നാലെ കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ട് വീട്ടുകാര്‍ വിവരം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് കല്‍പകഞ്ചേരി പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.