ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കാരണം ടെക് മേഖലയില്‍ മെയ് മാസത്തില്‍ മാത്രം ജോലി പോയത് 4000 പേര്‍ക്ക്

single-img
4 June 2023

ദില്ലി: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കാരണം ടെക് മേഖലയില്‍ മെയ് മാസത്തില്‍ മാത്രം ജോലി പോയത് 4000 പേര്‍ക്കെന്ന് റിപ്പോര്‍ട്ട്. വിവിധ സ്ഥാപനങ്ങള്‍ എഐ സാങ്കേതികതയെ കൂടുതലായി ആശ്രയിച്ച് തുടങ്ങിയതോടെ 80000 പേരെയാണ് വിവിധ കാരണങ്ങള്‍ കാണിച്ച് ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതെന്നുമാണ് പുറത്ത് വരുന്ന കണക്കുകള്‍ വിശദമാക്കുന്നത്. എഐ ടൂളുകളും, ചാറ്റ് ജിപിടിയും ബാര്‍ഡ് ആന്‍ഡ് ബിംഗ് അടക്കമുള്ളവയുമാണ് ടെക് മാര്‍ക്കറ്റിലെ ജീവനക്കാരെ തൊഴില്‍ രഹിതരാക്കിയതെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ഗൂഗിളും മൈക്രോ സേഫ്റ്റും അവരുടേതായ എഐ ടൂളുകള്‍ ഫെബ്രുവരിയിലാണ് അവതരിപ്പിച്ചത്.

ബിസിനസ് ഇന്‍സൈഡര്‍ പറത്ത് വിട്ട കണക്കുകളാണ് ടെക് മേഖലയെ ഞെട്ടിക്കുന്നത്. കഴിഞ്ഞ മാസം മാത്രം ജോലി നഷ്ടമായവരുടെ കണക്ക് 80000 ആണെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ എഐ മൂലം നാലായിരം പേര്‍ക്ക് തൊഴില്‍ നഷ്ടമായി. സാമ്പത്തിക സാഹചര്യങ്ങളും സാമ്പത്തിക വെട്ടിച്ചുരുക്കലുകളും സ്ഥാപനത്തിന്‍റെ പുനര്‍ സജീകരണം മറ്റ് കമ്പനികളുമായി സംയോജിപ്പിക്കല്‍ അടക്കം നിരവധി കാരണങ്ങള്‍ തൊഴിലാളികളോട് പറയുന്നുണ്ടെങ്കിലും എഐ ടെക്നോളജി സ്ഥാപനങ്ങളെ വെട്ടിച്ചുരുക്കലിലേക്ക് നയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍. ഇന്ത്യയിലെ നാലിലൊന്ന് ആളുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കഴിയുന്നത്ര ജോലികൾ ഏൽപ്പിക്കാൻ തയ്യാറാണെന്നാണ് അടുത്തിടെ പുറത്ത് വന്ന മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നത്.

ഇന്ത്യയിൽ നിന്നുള്ള 1,000 പേർ ഉൾപ്പെടെ 31 രാജ്യങ്ങളിലായി 31,000 ആളുകളിലായി നടത്തിയ സർവേയെ അടിസ്ഥാനമാക്കിയ പഠനത്തിലാണ് ഇതെക്കുറിച്ച് പറയുന്നത്. 74 ശതമാനം ഇന്ത്യൻ തൊഴിലാളികളും എഐ തങ്ങളുടെ ജോലിയെ ബാധിക്കുമെന്ന് ഭയപ്പെടുന്നവരാണ്. എന്നാൽ ഇന്ത്യൻ ജീവനക്കാരിൽ 83 ശതമാനം പേരും തങ്ങളുടെ ജോലിഭാരം കുറയ്ക്കുന്നതിനായി എഐയെ കഴിയുന്നത്ര ജോലികൾ ഏൽപ്പിക്കാൻ തയ്യാറാണെന്ന് സർവേ റിപ്പോർട്ട് പറയുന്നു. ജോലിയിൽ ഒരു വൻ മാറ്റത്തിന് എഐ സഹായിക്കുമെന്നാണ് മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ഹെഡ് പറയുന്നത്. ഉത്പാദനക്ഷമതയുടെ വളർച്ച, പുതുതായുള്ള കണ്ടെത്തലുകൾ എന്നിവയ്ക്ക് ഈ മാറ്റം സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.