കെ കെ രമയെ ആക്രമിച്ചാല്‍ കോണ്‍ഗ്രസ് നാല് ചുറ്റും കാവല്‍ നിന്ന് സംരക്ഷിക്കും: വിഡി സതീശൻ
സിപിഎം നേതാവ് എം എം മണി തുടര്‍ച്ചയായി അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നത് മുഖ്യമന്ത്രി വിജയൻറെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു സ്ത്രീ വിധവയാവുന്നത് വിധിയാണെന്ന് സിപിഎം ദേശീയ നേതൃത്വം വിശ്വസിക്കുന്നുണ്ടോയെന്ന് സതീശൻ ചോദിച്ചു
മുഖ്യമന്ത്രി പിണറായി വിജയന് ടി പി ചന്ദ്രശേഖരനെ കൊന്നിട്ടും തീരാത്ത പകയാണെന്നും കെ കെ രമയെ ആക്രമിച്ചാല്‍ കോണ്‍ഗ്രസ് നാല് ചുറ്റും കാവല്‍ നിന്ന് സംരക്ഷിക്കുമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. വൈധവ്യത്തെ വിധിയെന്നാണ് വിശ്വസിക്കുന്നതെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ചേര്‍ന്ന് ഭര്‍ത്താവ് മരിച്ചവര്‍ സതി അനുഷ്ഠിക്കണം എന്നു കൂടി പറയണമെന്നും അദ്ദേഹം പരിഹസിച്ചു.
കാരണം, സതി ആചരിക്കുന്നതിന്റെ അടിസ്ഥാനം സ്ത്രീയുടെ വിധി കൊണ്ടാണ് ഭര്‍ത്താവ് മരിക്കുന്നത് എന്നതാണ്. ഇതുപോലെയുള്ള പിന്തിരിപ്പന്‍ ആശയത്തെ തലയിലേറ്റി നടക്കുന്നവരാണോ സിപിഎമ്മിന്റെ നേതാക്കളെന്ന് വ്യക്തമാക്കണമെന്നും സതീശൻ കൂട്ടിച്ചേർത്തു. ബിജെപിയും സിപിഎമ്മും പുറത്ത് മറ്റ് പല വിഷയങ്ങളിലും സംവാദം നടത്തി രാത്രികാലങ്ങളില്‍ സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകളില്‍ സെറ്റില്‍മെന്റ് ഉണ്ടാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.