സിദ്ദിഖിനെപ്പോലെ തരം താഴാന്‍ ഉദ്ദേശിക്കുന്നില്ല; അതിജീവിതയ്‌ക്കെതിരായ സിദ്ദിഖിന്റെ പരാമര്‍ശത്തില്‍ റിമ കല്ലിങ്കൽ
അതിജീവിതയ്‌ക്കെതിരെ നടന്‍ സിദ്ദിഖിന്റെ പരാമര്‍ശത്തില്‍ രൂക്ഷമായ വിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍. സിദ്ദിഖിനെപ്പോലെ തരം താഴാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് റിമ ഇന്ന് പ്രതികരിച്ചു. ‘തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പില്‍ അതിജീവിതയുടെ വിഷയം ചര്‍ച്ചയായല്ലോ’ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അത്തരത്തില്‍ ചര്‍ച്ചയാകാന്‍ അതിജീവിത ഇവിടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്നായിരുന്നു സിദ്ദിഖ് ചോദിച്ചത്. ഈ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു റിമ.
റിമയുടെ വാക്കുകൾ: ‘ഞാന്‍ അത്രയ്‌ക്കൊന്നും തരംതാഴാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ അതിജീവിതയുടെ കൂടെയാണ്. അവര്‍ക്ക് വ്യാകുലതകള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഉത്‌കണ്‌ഠ ഉണ്ടെങ്കില്‍ അത് ഉന്നയിക്കാനുള്ള എല്ലാ രീതിയിലുമുള്ള അവകാശവും അവര്‍ക്കുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത്ര കാലമായി അതിജീവിതയുടെ കൂടെ നിന്ന സര്‍ക്കാരാണത്. വേറെ ഏത് സര്‍ക്കാരായാലും ഈ രീതിയിലുള്ള ഇടപെടല്‍ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നുമില്ല.
സംസ്ഥാനത്തെ മുഖ്യമന്ത്രിയും മറ്റുള്ളവരും അവര്‍ക്കൊപ്പം നില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു ആശയക്കുഴപ്പം ഉണ്ടായപ്പോള്‍, അത് മുഖ്യമന്ത്രിയെ കണ്ട് തീര്‍ക്കേണ്ട ആവശ്യം കൂടി ഉണ്ടെന്ന് മനസിലാക്കി ആ ഉത്തരവാദിത്തം കൂടി അവര്‍ ഏറ്റെടുത്തു. അതൊരു വലിയ കാര്യമായിട്ടാണ് കാണുന്നത്. രാഷ്ട്രീയമായി ഇതിനെ കൊണ്ടുപോകരുത്. അവര്‍ അത് ഉദ്ദേശിച്ചിട്ടില്ല.
ഈ കാര്യം ഞാന്‍ അവരുമായി സംസാരിച്ചിരുന്നു. ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് അവര്‍ തന്നെ മുന്‍കൈ എടുത്ത് സര്‍ക്കാരിനെ കണ്ടത്. ഈ വിഷയത്തിന് രാഷ്ട്രീയമുഖം നല്‍കരുത്. സര്‍ക്കാര്‍ അവര്‍ക്കൊപ്പം നിന്നിട്ടുണ്ട്. അവരും അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നത്.’’