ജനറൽ ബിപിൻ റാവത്തിന്റെ നില അതീവഗുരുതരമെന്ന് റിപ്പോർട്ടുകൾ; കൂനൂർ ഹെലികോപ്റ്റർ ദുരന്ത പിന്നാലെ മന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി
ഊട്ടിയിലെ കുനൂരിലുണ്ടായ ഹെലികോപ്റ്റർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രധാനമന്ത്രി യോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷ കാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി വൈകിട്ട് 6.30-യ്ക്കാണ് ചേരുക .
നിലവിൽ രാഷ്ട്രപതി മുംബൈയിലെ പരിപാടികൾ റദ്ദാക്കി തലസ്ഥാനമായ ദില്ലിക്ക് മടങ്ങി. പാർലമെന്റിൽ നാളെയായിരിക്കുന്ന പ്രതിരോധമന്ത്രിയുടെ പ്രസ്താവന ഉണ്ടാവുക. രാജ്യത്തെയാകെ ഞെട്ടിച്ച ഊട്ടി കൂനൂരിലെ ഹെലികോപ്റ്റർ ദുരന്തത്തിൽ 13 പേർ മരിച്ചെന്നാണ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. 14 പേരാണ് ആകെ ഹെലികോപ്റ്ററിലുണ്ടായിരുന്നത് എന്നാണ് വ്യോമസേന തന്നെ സ്ഥിരീകരിക്കുന്നത്.
ഇന്ത്യൻ സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ടുകളെങ്കിലും, അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യോമസേനയോ പ്രതിരോധമന്ത്രാലയമോ വിവരങ്ങളൊന്നും ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
നിലവിൽ അദ്ദേഹത്തെ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം. അദ്ദേഹത്തിന്റെ ഭാര്യ മ ഈധുലിക റാവത്തും ഹെലികോപ്റ്ററിലുണ്ടായിരുന്നു. കൂനൂരിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരെയുള്ള കട്ടേരി പാർക്കിലാണ് അപകടം നടന്നത്. ലാൻഡിംഗിന് തൊട്ടുമുമ്പാണ് ദുരന്തമുണ്ടായിരിക്കുന്നത്. ഹെലികോപ്റ്ററിൽ ആകെ 14 പേരുണ്ടായിരുന്നതിൽ 13 പേരും കൊല്ലപ്പെട്ടതായാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം.
മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ്. മരിച്ചവരുടെ വിവരങ്ങളും മൃതദേഹങ്ങളും തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്തുമെന്നും വാർത്താ ഏജൻസിയായ എഎൻഐ വ്യക്തമാക്കുന്നു.
അൽപസമയം മുമ്പ് സംഭവത്തെക്കുറിച്ച് ചർച്ച ചെയ്യാനും വിലയിരുത്താനും അടിയന്തരകേന്ദ്രമന്ത്രിസഭാ യോഗം ചേർന്നിരുന്നു. സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. പ്രതിരോധമന്ത്രി പ്രധാനമന്ത്രിയെ വിവരങ്ങൾ ധരിപ്പിക്കുന്നുണ്ട്. ഉന്നതസൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇപ്പോൾ ഒരു ഉന്നതതലയോഗം ദില്ലിയിൽ നടക്കുകയാണ്.