ആണവപോർമുന വഹിക്കാൻ ശേഷിയുള്ള മിസൈൽ വിജയകരമായി പരീക്ഷിച്ച് ഉത്തര കൊറിയ
അമേരിക്കയുമായുള്ള ആണവനിരായുധീകരണ ചർച്ച ഫലവത്താകാതെ വന്നതിന് പിന്നാലെ ഉത്തരകൊറിയ പുതിയ മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഇന്ന് മധ്യ ഉത്തര കൊറിയയിൽ നിന്ന് വിക്ഷേപിച്ച മിസൈലുകൾ കൊറിയൻ ഉപദ്വീപിനും ജപ്പാനും ഇടയിലുള്ള വെള്ളത്തിൽ ലാൻഡ് ചെയ്യുന്നതിന് മുൻപ് ഏകദേശം 500 മൈൽ ഉയരുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ ആഴ്ച മാത്രം ഇത് രണ്ടാം തവണയാണ് കൊറിയ പരീക്ഷണ വിക്ഷേപണ മിസൈലുകൾ നടത്തുന്നത്. അപ്പുറത് ഉത്തര കൊറിയയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി യുഎസ്, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ടോക്കിയോയിൽ യോഗം ചേരുന്നതിനു തൊട്ടു മുൻപാണ് മിസൈൽ പരീക്ഷണം.
ഏകദേശം 1500 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ ആണവപോർമുന വഹിക്കാൻ ശേഷിയുള്ളതാണെന്നു കരുതുന്നു. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉൻ ആവശ്യപ്പെട്ട പ്രകാരമുള്ള ശേഷി വികസിപ്പിച്ചെടുക്കാനായി 2 വർഷമെടുത്തെന്നാണു വാർത്തകൾ.