കൊവിഡ് പ്രതിരോധ സമഗ്രികളുടെ നികുതികളിൽ ഇളവ്; വാക്സിന് നികുതി മാറ്റാതെ ജിഎസ്ടി കൗൺസിൽ
രാജ്യത്തെ കൊവിഡ് പ്രതിരോധ സമഗ്രി കളുടേയും മരുന്നുകളുടേയും സേവനത്തിൻ്റേയും നികുതികളിൽ ഇളവ് വരുത്തിയെങ്കിലും കൊവിഡ് പ്രതിരോധ വാക്സിനുള്ള ജിഎസ്ടിയിൽ മാറ്റം വരുത്താതെ ജിഎസ്ടി കൗൺസിൽ.
ഡല്‍ഹിയില്‍ ഇന്ന് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കൊവിഡ് പ്രതിരോധ സമഗ്രഹികളുടെ നികുതിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്. പുതിയ തീരുമാന പ്രകാരം പൾസ് ഓക്സിമീറ്റർ, കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നുകൾ, ടെസ്റ്റിംഗ് കിറ്റ് തുടങ്ങി എല്ലാ കൊവിഡ് പ്രതിരോധ സാമഗ്രികളുടേയും നികുതിയില്‍ കുറവ് വന്നു. പക്ഷെ മുൻനിശ്ചയിച്ച അഞ്ച് ശതമാനം നികുതി കൊവിഡ് വാക്സിന് നൽകേണ്ടി വരും.
പുതുക്കിയ നികുതി സെപ്തംബർ മുപ്പത് വരെ മാത്രമായിരിക്കും ബാധകമെന്ന് ധനമന്ത്രി വ്യക്തമാക്കി. ബ്ലാക്ക് ഫംഗസ് മരുന്നുകൾക്ക് തത്കാലം നികുതിയുണ്ടാവില്ല. വൈദ്യ ആവശ്യത്തിനുള്ള ഓക്സിജന് 5 ശതമാനം നികുതിയുണ്ടാവും. സാനിറ്റൈസർ, പിപിഇ കിറ്റുകൾ എന്നിവക്കുള്ള നികുതിയും അഞ്ച് ശതമാനമാക്കി.