അഭിപ്രായ സ്വാതന്ത്രത്തെ പ്രതിരോധിക്കുന്നവർ മാന്യമായ രീതിയിൽ വേണം അത് ചെയ്യാൻ; പൃഥ്വിരാജിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ സുരേഷ് ഗോപി

single-img
28 May 2021

ലക്ഷദ്വീപില്‍ കേന്ദ്ര പ്രതിനിധിയായ അഡ്മിനിസ്ട്രേറ്റർ പ്രഭുൽ ഖോഡ പട്ടേല്‍ നടപ്പാക്കുന്ന നയങ്ങളെ വിമർശിച്ചുകൊണ്ട് രംഗത്തുവന്ന നടൻ പൃഥ്വിരാജിനെതിരെ നടക്കുന്ന സംഘപരിവാർ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് നടനും എംപിയുമായ സുരേഷ് ഗോപി.

ഒരാള്‍ അയാളുടെ അഭിപ്രായം പറയുക എന്നത് ജീവിതം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നും അതിനെ പ്രതിരോധിക്കുന്നവർ മാന്യമായ രീതിയിൽ വേണം അത് ചെയ്യാൻ എന്നും സുരേഷ്ഗോപി സോഷ്യല്‍ മീഡിയയില്‍ എഴുതി.

അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരാളുടെ അവകാശമാണെങ്കിൽ ആ ആളുടെ അഭിപ്രായത്തെ വിമർശിക്കാനുള്ള അവകാശത്തെയും താൻ അംഗീകരിക്കുന്നുണ്ടെന്നും ഇത് ഒരു വ്യക്തിക്കോ പക്ഷത്തിനോ ഉള്ള ഐക്യദാർഢ്യമല്ലെന്നും ഇന്ത്യൻ ജനതയ്ക്കുള്ള ഐക്യദാർഢ്യമാണിതെന്നും സുരേഷ്ഗോപി പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

‘Please… Please… Please…

ഓരോ മനുഷ്യന്റെയും ജീവിതത്തിൽ സ്ഥാപനങ്ങളല്ല സ്ഥാനങ്ങളാണ് ഉള്ളത്. മുത്തശ്ശൻ, മുത്തശ്ശി, അവരുടെ മുൻഗാമികൾ, അവരുടെ പിൻഗാമികളായി അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നിങ്ങനെ സ്ഥാനങ്ങളാണ് ഉള്ളത്. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ജീവിതം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതിൽ സത്യമുണ്ടാകാം സത്യമില്ലായിരിക്കാം. വിവരമുണ്ടായിരിക്കാം വിവരമില്ലായിരിക്കാം. പ്രചരണമുണ്ടാവാം കുപ്രചരണമുണ്ടാവാം. പക്ഷെ അതിനെ പ്രതിരോധിക്കുമ്പോൾ ആരായാലും ഏത് പക്ഷത്തായാലും പ്രതികരണം മാന്യമായിരിക്കണം.

ഭാഷയിൽ ഒരു ദൗർലഭ്യം എന്ന് പറയാൻ മാത്രം മലയാളം അത്ര ശോഷിച്ച ഒരു ഭാഷയല്ല. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരാളുടെ അവകാശമാണെങ്കിൽ ആ അഭിപ്രായത്തെ ഖണ്ണിക്കുവാനുള്ള അവകാശം മറ്റൊരളുടെ അവകാശമാണ്, അംഗീകരിക്കുന്നു. വ്യക്തിപരമായ ബന്ധങ്ങളെ വലിച്ചിഴയ്ക്കരുത്. അച്ഛൻ, അമ്മ, സഹോദരങ്ങൾ എല്ലാവർക്കുമുണ്ട്. ആ സ്ഥാനങ്ങളെല്ലാം പവിത്രവും ശുദ്ധവുമായി നിലനിർത്തിക്കൊണ്ട് തന്നെയാകണം വിമർശനങ്ങൾ.

വിമർശനങ്ങളുടെ ആഴം നിങ്ങൾ എത്ര വേണമെങ്കിലും വർധിപ്പിച്ചോളൂ. ഈ വേദന എനിക്ക് മനസ്സിലാകും. ഇത് ഒരു വ്യക്തിക്കും പക്ഷത്തിനുമുള്ള ഐക്യദാർഢ്യമല്ല. ഇത് തീർച്ചയായിട്ടും ഇന്ത്യൻ ജനതയ്ക്കുള്ള ഐക്യദാർഢ്യമാണ്. അവർ തിരഞ്ഞെടുത്ത സർക്കാരിനുള്ള ഐക്യദാർഢ്യമാണ്. ഇങ്ങനെയുള്ള പുലമ്പലുകൾ ഏറ്റവുമധികം ഒരു മകന്റെ നേരെ ഉന്നയിച്ചപ്പോൾ അതിന്റെ വേദന അനുഭവിച്ച ഒരു അച്ഛനെന്ന നിലയിൽ ഞാൻ അപേക്ഷിക്കുന്നു!

Let dignity and integrity be your Sword when you criticize. Keep protected Integrity, Dignity, Decency and let Emotions be PURE and SINCERE.’