രോഗികളെ മാറ്റാന്‍ നാലംഗ സമിതിയുടെ അനുമതി; ലക്ഷദ്വീപില്‍ വിവാദ ഉത്തരവുമായി വീണ്ടും പ്രഫുല്‍ പട്ടേല്‍
പുതിതായി നടപ്പാക്കുന്ന ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങളിൽ ജനങ്ങളില്‍ നിന്നും വ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെ വിവാദ ഉത്തരവുമായി വീണ്ടും ദ്വീപ് അഡ്മിനിസ്ട്രേഷന്. ദ്വീപില്‍ നിന്നുള്ള രോഗികളെ കൊച്ചിയിലേക്കും അഗത്തി, കവരത്തി ദ്വീപുകളിലേക്കും മാറ്റാന്‍ നാലംഗ സമിതിയുടെ അനുമതി വേണമെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.
ഇതനിനായി ആവശ്യമായ രേഖകളും ഹാജരാക്കണം. ഇതേവരെ ഹെലികോപ്റ്ററിൽ രോഗികളെ മാറ്റുന്നതിന് ബന്ധപ്പെട്ട ഡോക്ടറുടെയും മെഡിക്കൽ ഓഫീസറുടെയും അനുമതി മാത്രമേ ഇവിടെ വേണ്ടിയിരുന്നുള്ളൂ. ഇതോടൊപ്പം തന്നെ കാര്യക്ഷമതയില്ലാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക തയ്യാറാക്കാൻ വകുപ്പുകൾക്ക് ഭരണകൂടം കത്ത് നൽകിയിട്ടുണ്ട്.
നിലവിലെ ദ്വീപ് സ്വദേശികളായ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ നപടിയെന്നാണ് വിമർശനം. ദ്വീപിലെ തന്നെ വിവിധ വകുപ്പുകളിലെ കമ്മിറ്റികളാണ് ജീവനക്കാരെ നിയമിച്ചിരുന്നത്. നിയമ പ്രകാരമുള്ള പൊതു പരീക്ഷയും ഇന്റര്‍വ്യു അടക്കമുള്ളവയും കഴിഞ്ഞ ശേഷമായിരുന്നു തെരഞ്ഞെടുപ്പ്. സമിതികളിൽ ദ്വീപ് സ്വദേശികളായ വിദഗ്ധരും ഉണ്ടായിരുന്നു.