ആശുപത്രിയിൽ ഒരു കിടക്ക കിട്ടാന്‍ ഇത്ര ബുദ്ധിമുട്ടേണ്ട സാഹചര്യം വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല: ഹനുമ വിഹാരി
രാജ്യമാകെ കൊവിഡ് 19 രണ്ടാം തരംഗം വ്യാപിക്കുമ്പോള്‍ പലയിടത്തും രോഗികള്‍ക്ക് ആശുപത്രി കിടക്കയും ഓക്‌സിജനും ലഭ്യമല്ലാത്ത സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട്ചെയ്യപ്പെട്ടിരുന്നു. ആശുപത്രികളില്‍ ഒരു കിടക്ക കിട്ടാന്‍ ഇത്ര ബുദ്ധിമുട്ടേണ്ട സാഹചര്യം വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് പറയുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹനുമ വിഹാരി.
ഇപ്പോള്‍ കൗണ്ടി ക്രിക്കറ്റില്‍ കളിക്കാനായിബ്രിട്ടനിലാണെങ്കിലും ട്വിറ്റര്‍ പ്രയോജനപ്പെടുത്തി ഹനുവ വിഹാരി സുഹൃത്തുക്കളുടേയും ഫോളോവേര്‍സിന്‍റേയും സഹായത്തോടെ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരികയാണ്.
ഇതേവരെ വിഹാരിയുടെ നേതൃത്വത്തിലുള്ള 100ഓളം വോളണ്ടിയര്‍മാര്‍ ഉള്‍പ്പെടുന്ന സംഘം കൊവിഡ് രോഗികള്‍ക്ക് പ്ലാസ്‌മ, ഓക്‌സിജന്‍ സിലിണ്ടറുകള്‍, അവശ്യ മരുന്നുകള്‍, ഭക്ഷണം, ആശുപത്രി കിടക്കകള്‍, എന്നിവ എത്തിക്കുന്നു. ഇന്ത്യയിലെ ആന്ധ്ര, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകള്‍ വിഹാരിയുടെ സന്നദ്ധസംഘത്തിലുണ്ട്.
‘ഈ സാഹചര്യത്തില്‍ ഞാന്‍ എന്നെ തന്നെ മഹത്വവല്‍ക്കരിക്കുകയല്ല. നമ്മുടെ സമൂഹത്തിലെ താഴെത്തട്ടിലുള്ള ജനങ്ങളെ സഹായിക്കണം എന്ന ആഗ്രഹത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. കൊവിഡ് വൈറസ് വ്യാപന രണ്ടാം തരംഗം അതിശക്തമാണ്. ആശുപത്രികളില്‍ ഒരു ബെഡ് കിട്ടാന്‍ ഇത്രയേറെ പ്രയാസപ്പെടേണ്ടിവരുന്നത് ചിന്തിക്കാന്‍ പോലും കഴിയുന്നതല്ല.
അതിനാല്‍ ഞാന്‍ എന്‍റെ ഫോളോവേര്‍സിനെ വോളണ്ടിയര്‍മാരാക്കി കഴിയാവുന്നത്ര ആളുകള്‍ക്ക് സഹായമെത്തിക്കാന്‍ തീരുമാനിച്ചു. പ്ലാസ്‌മയും ബെഡും അവിശ്യ മരുന്നുകളും കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ളവരെ സഹായിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ വേണ്ടത്ര സഹായം എത്തിക്കാന്‍ കഴിയുന്നില്ല. ഭാവിയില്‍ കൂടുതല്‍ സഹായം എത്തിക്കാന്‍ ആഗ്രഹിക്കുന്നു.’ – അദ്ദേഹം പറഞ്ഞു.