കൊവിഡിനെ പ്രതിരോധിക്കാന്‍ പശുവിന്റെ ചാണകവും മൂത്രവും; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്‌ദ്ധര്‍
കൊവിഡിനെ പ്രതിരോധിക്കാൻ ആളുകൾ പശുചാണകവും ഗോമൂത്രവും ഉപയോഗിക്കുന്നത് അശാസ്ത്രീയമെന്ന് ഡോക്ടര്‍മാര്‍. അങ്ങിനെ ചെയ്യുന്നതിന്റെ ഫലപ്രാപ്തിക്ക് ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്നും ഇതിന്റെ ഉപയോഗത്തിലൂടെ മറ്റ് രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നൽകുന്നു.
കൊവിഡിനെ പ്രതിരോധിക്കാനാകുമെന്ന വിശ്വാസത്തിൽ ഗുജറാത്ത് ഉൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥനങ്ങളില്‍ ജനങ്ങള്‍ പശുത്തൊഴുത്തുകളില്‍നിന്ന് ചാണകവും ഗോമൂത്രവും ശേഖരിച്ച് ശരീരത്തില്‍ പുരട്ടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ വാർത്തകളും പുറത്തുവന്നിരുന്നു.
എന്നാൽ, ചാണകവും പശുവിന്റെ മൂത്രവും ശരീരത്തില്‍ തേച്ചുപിടിപ്പിക്കുന്നതിലൂടെ അണുബാധകള്‍ ഉണ്ടാവുകയും മറ്റു രോഗങ്ങള്‍ പിടിപെടുന്നതിന് വഴിയൊരുങ്ങുകയും ചെയ്യുമെന്ന് വിദഗ്ദർ പറയുന്നു. ചിലപ്പോൾ മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന തരം രോഗങ്ങൾ വരെ ഇതുമൂലം ഉണ്ടാവാം.