കുംഭമേള പ്രതീകാത്മകമാവണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കുംഭമേള പ്രതീകാത്മകമാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചു. സ്വാമി അവധേശാനന്ദ് ഗിരിയുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചു. സന്യാസിമാരുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. കുംഭമേളയുടെ പ്രധാന ചടങ്ങുകള്‍ നടന്നുകഴിഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തിന് ഇത് ശക്തിപകരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതെ സമയം ഹരിദ്വാറിൽ നടക്കുന്ന കുംഭ മേളയില്‍ പങ്കെടുത്ത 1701 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പിന്നാലെ മുഖ്യ പുരോഹിതന്മാരില്‍ ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല, മേളയിൽ എത്തിയ 80ല്‍ അധികം മത നേതാക്കള്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.
ഈ വാരം ആദ്യത്തിലായിരുന്നു സന്ന്യാസി കൗണ്‍സിലുകളുടെ തലവനായ മഹാമണ്ഡലേശ്വര്‍ കപില്‍ ദേവ് ദാസിനെ (65) ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് കൊവിഡ് ബാധിച്ച് ഇദ്ദേഹം മരണപ്പെടുന്നത്. ഇന്ത്യയിലാകെ കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലായിരുന്നു കുംഭ മേള നടത്തിയത്. സമൂഹത്തിൽ നിന്നും വ്യാപകമായി എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നിരുന്നെങ്കിലും അധികൃതർ കുംഭ മേള നടത്തുകയായിരുന്നു.
Content Summary : Kumbh Mela should be symbolic requested by the Prime Minister