മദ്യപിക്കാനുള്ള കുറഞ്ഞ പ്രായം 25ൽ നിന്ന് 21ലേക്ക്; പബുകളുടെയും ബാറുകളുടെയും പ്രവർത്തന സമയം പുലർച്ചെ 3 വരെ

single-img
30 March 2021

ഡൽഹി സർക്കാരിന്റെ പുതിയ മദ്യനയം

ഡൽഹി: ഗാന്ധിയനും, മദ്യവിരോധിയുമായ അണ്ണാ ഹസാരെയുടെ കളരിയിൽ രാഷ്ട്രീയം പഠിച്ചവനാണു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. പക്ഷേ കേജ്‌രിവാളിന്റെ കളരിയിൽ മദ്യരാജാവ് വിജയ് മല്യയാണോ ഇപ്പോൾ ഗുരുസ്ഥാനീയനെന്നു സംശയിക്കാവുന്ന തരത്തിലാണ് ഡൽഹി സർക്കാരിന്റെ പുതിയ മദ്യനയം. മദ്യപിക്കാനുള്ള കുറഞ്ഞ പ്രായം 25ൽ നിന്ന് 21ലേക്ക് കുറച്ച കേജ്‍രിവാൾ സർക്കാർ, ബാറുകളുടെയും പബുകളുടെയും പ്രവർത്തന സമയം പുലർച്ചെ 3 വരെ നീട്ടിക്കൊടുക്കുകയും ചെയ്തു. 

പുതിയ മദ്യനയം നിലവിൽ വരുന്നതോടെ ബാറുകളും ക്ലബുകളുമൊക്കെ സർക്കാർ ഖജനാവിലേക്കു പണമൊഴുക്കുമെന്ന കണക്കുകൂട്ടലിലാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും ധനകാര്യമന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും. പുതിയ മദ്യനയത്തെ രൂക്ഷമായി വിമർശിച്ച് ബിജെപിയും കോൺഗ്രസും രംഗത്തുവന്നിട്ടുണ്ടെങ്കിലും സർക്കാർ കുലുങ്ങിയിട്ടില്ല.

യുവാക്കൾക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ കേജ്‍രിവാൾ സർക്കാർ പകരം മദ്യം ഒഴുക്കുന്നെന്നാണ് കോൺഗ്രസ് ആരോപിച്ചത്. യുവാക്കളുടെ ഭാവി നശിപ്പിക്കുന്ന തീരുമാനമെന്നാണു ബിജെപി കുറ്റപ്പെടുത്തിയത്. എന്നാൽ, ബിജെപി ഭരിക്കുന്ന ഗോവയിൽ 18 വയസ്സാണു മദ്യപിക്കാനുള്ള കുറഞ്ഞ പ്രായമെന്ന് എഎപി തിരിച്ചടിച്ചു. ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ കുറഞ്ഞ പ്രായം 21 ആണെന്നും എഎപി ചൂണ്ടിക്കാട്ടുന്നു. 

ഡൽഹിയിൽനിന്ന് ആളുകൾ മദ്യപിക്കാനായി അയൽസംസ്ഥാനങ്ങളിലെ ഗുരുഗ്രാമിലേക്കും നോയിഡയിലേക്കും പോകുന്നത് തടയുകയും പുതിയ മദ്യനയത്തിന്റെ ലക്ഷ്യമാണ്. ഡൽഹി അതിർത്തിയോട് ചേർന്നുള്ള ഗുരുഗ്രാമിലും നോയിഡയിലും ഒട്ടേറെ ഡാൻസ് ബാറുകളും പബുകളും പ്രവർത്തിക്കുന്നുമുണ്ട്. പുതിയ മദ്യനയത്തോടെ നഗരത്തിലെ ബാറുകളും ക്ലബുകളുമൊക്കെ ചെറുപ്പക്കാരുടെ ഇഷ്ടവിനോദകേന്ദ്രമാകുമെന്ന കണക്കുകൂട്ടലിലാണ് ഡൽഹി സർക്കാർ. നിലവിൽ വർഷം തോറും എക്സൈസ് നികുതിയിനത്തിൽ ഏകദേശം 6000 കോടി രൂപയാണു ലഭിക്കുന്നത്. പുതിയ മദ്യനയം പ്രാബല്യത്തിലാവുന്നതോടെ 2000 കോടി രൂപയെങ്കിലും അധികമായി ലഭിക്കുമെന്നും സർക്കാർ കരുതുന്നു.

ലക്ഷക്കണക്കിന് ആളുകൾ ദിവസവും വന്നുപോകുന്ന നഗരം കൂടിയാണ് ഡൽഹി. ബാറുകളും പബുകളും പുലർച്ചെ വരെ പ്രവർത്തിക്കുന്നതോടെ ഇത്തരക്കാരും കൂടുതലായി എത്തുമെന്ന് ബാർ ഉടമകളും പറയുന്നു. ബാറുകളിൽ തത്സമയ സംഗീത പരിപാടികൾക്കും പുതിയ മദ്യനയത്തിൽ ഇളവുകളുണ്ട്. ഡൽഹി ലഹരിയുടെ തലസ്ഥാനമാകുമെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ, ലോകമെമ്പാടും രാജ്യതലസ്ഥാനങ്ങളെ ഊർജസ്വലമാക്കുന്നത് യുവത്വത്തിന്റെ ആഘോഷരാവുകളാണെന്ന് കേജ്‍രിവാൾ സർക്കാർ ഒാർമിപ്പിക്കുന്നു. 

ഡൽഹി സർക്കാരിന്റെ പുതിയ മദ്യനയത്തിലെ പ്രധാന തീരുമാനങ്ങൾ: 

1) ബാറുകൾക്കും പബുകൾക്കും പുലർച്ചെ 3 വരെ പ്രവ‍ർത്തിക്കാം

2) മദ്യവിൽപനയിൽനിന്ന് സർക്കാർ പൂർണമായി പിൻവാങ്ങും

3) മദ്യപിക്കാനുള്ള കുറഞ്ഞ പ്രായം 21

4) പെഗുകൾക്കു പകരം ഫുൾ കുപ്പിയായും മദ്യം നൽകാം

5) ബാറുകളിൽ വിൽപന കൗണ്ടറുകൾ കൂടുതൽ അനുവദിക്കും

6) വിൽക്കുന്ന മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കും

7) തീരെ വിലകുറഞ്ഞ മദ്യത്തിന്റെ വിൽപന ഒഴിവാക്കും

8) ലൈസൻസില്ലാത്ത വിൽപനശാലകൾക്കെതിരെ നടപടി

9) മദ്യത്തിന്റെ നിലവാരം പരിശോധിക്കാൻ ആധുനിക ലാബ്

10) വിൽപനശാലകളുടെ ലൈസൻസ് ഫീ എട്ടിൽനിന്ന് 75 ലക്ഷമാക്കും