ഹത്രാസ്: പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍

single-img
24 October 2020

യുപിയിലെ വിവാദമായ ഹത്രാസ് പീഡന/ കൊലപാതക കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘ ത്തിലെ ഉദ്യോഗസ്ഥന്റെ ഭാര്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘ ത്തിലെ ഒരാളായ ഡിഐജി ചന്ദ്ര പ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശ് (36) ആണ് ആത്മഹത്യ ചെയ്തത്.

ഇവരുടെ ആത്ഹത്യക്കുറിപ്പ് ഇതുവരെ കണ്ടെടുത്തിട്ടില്ലെന്ന് കിഴക്കന്‍ മേഖല ഡിസിപി ചാരു നിഗം അറിയിച്ചു. യുപിയുടെ തലസ്ഥാനമായ ലക്‌നൗവിലെ വീട്ടിലെ മുറിയില്‍ പുഷ്പയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ബന്ധുക്കള്‍ ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 11 മണിയോടെയാണ് പുഷ്പ ആത്മഹത്യ ചെയ്തത്. മരണവുമായി ബന്ധപ്പെട്ട്അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

നേരത്തേ, ഹത്രാസ് കൊലപാതകത്തില്‍പോലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും പ്രത്യേക അന്വേഷണം വേണമെന്നുമുളള പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ആവശ്യത്തെത്തുടര്‍ന്നാണ് ഇപ്പോഴുള്ള എസ്‌ഐടിയുടെ മൂന്നംഗ അന്വേഷണ സംഘത്തിന് കേസ് കൈമാറിയത്.പിന്നീട് യുപി സര്‍ക്കാരിന്റെ ആവശ്യപ്രകാരം കേസ് സിബിഐയ്ക്ക് കൈമാറിയിരുന്നു.