സ്വർണക്കടത്ത് കേസ്: സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതം ; രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചു വന്നാൽ ജോസിനെ മുന്നണിയിലെടുക്കാമെന്നും സിപിഐ

single-img
24 September 2020

സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സിപിഐ. വിവിധ ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ കേസിൽ സർക്കാരിനെതിരെ ഒരു തെളിവും ലഭിച്ചിട്ടില്ലായെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. കൊല്ലം ജില്ലാ കൗൺസിൽ യോഗത്തിൽ നടന്ന പ്രശനങ്ങളിൽ സുപാലിന്റെ പങ്കിനെ കുറിച്ച് അടുത്ത മാസം7 ന് ചേരുന്ന എക്സിക്യൂട്ടീവ് യോഗം ചർച്ചയ്ക്കെടുക്കും, അതിനു ശേഷമാകും തുടർനടപടിയെന്നും ഇന്ന് ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമായി.

അതേസമയം ജോസ് കെ മാണിയെ മുന്നണിയിൽ എടുക്കേണ്ടെന്ന നിലപാടിൽ നിന്ന് സിപിഐ പിന്നോട്ട് പോയി. രാഷ്ട്രീയ നിലപാട് പരസ്യമായി പ്രഖ്യാപിച്ചാൽ എൽഡിഎഫിലേയ്ക്ക് സ്വാഗതം ചെയാമെന്ന് എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമായി. യുഡിഎഫിനെ തള്ളിപ്പറഞ്ഞും ബിജെപി പോലുള്ള ഉള്ള വർഗീയ കക്ഷികളുമായി ചേരില്ലെന്ന് നിലപാട് പ്രഖ്യാപിച്ചും വരണം. അങ്ങനെയെങ്കിൽ ജോസ് കെ മാണിയുമായി സഹകരണമാകാമെന്നാണ് സിപിഐ നിലപാട്. പാർട്ടി നിലപാട് എൽഡിഎഫ് നേതൃത്വത്തെ സിപിഐ അറിയിക്കും. സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇത് സംബന്ധിച്ച് ചർച്ച ചെയ്തു. അടുത്ത ചൊവ്വാഴ്ചയാണ് ഇടതുമുന്നണി യോഗം.

ജോസ് കെ മാണിയെ ഇടത് മുന്നണിയുടെ ഭാഗമാക്കേണ്ടെന്ന മുൻ നിലപാടിൽ നിന്ന് സിപിഐ പിന്നോട്ട് പോകുന്നുവെന്ന സൂചനകളാണ് എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്ന് ലഭിക്കുന്നത്. ജോസ് കെ മാണിയുമായി പ്രാദേശിക തലത്തിൽ സഹകരണം ആകാമെന്ന് സംസ്ഥാന എക്സിക്യൂട്ടീവിൽ അഭിപ്രായമുയർന്നു എന്ന് ഇവർ അറിയിച്ചു. എന്നാൽ ഈ ഘട്ടത്തിൽ അവരുമായി മുന്നണി എന്ന നിലയിൽ ചർച്ചയോ വേദി പങ്കിടലോ ഉണ്ടാകില്ല. അങ്ങനെ വേണമെങ്കിൽ അതിനുമുമ്പ് യുഡിഎഫ് രാഷ്ട്രീയത്തെ പൂർണമായും ജോസ് കെ മാണി തള്ളി പറയണമെന്നാണ് സിപിഐ നിലപാട്.

എന്തുകൊണ്ട് യുഡിഎഫ് വിട്ടു എന്ന കാര്യവും ജോസ് കെ മാണി വ്യക്തമാക്കണം. മാത്രമല്ല ബിജെപി പോലുള്ള വർഗീയ കക്ഷികളുമായി ചേരില്ലെന്നും അവർ നിലപാട് പ്രഖ്യാപിക്കണം. എങ്കിൽ മാത്രമേ ജോസ് കെ മാണിയുമായി മുന്നണി ബന്ധം പാടുള്ളൂ എന്നാണ് സിപിഐയുടെ അഭിപ്രായം. ഇക്കാര്യം മുന്നണി യോഗത്തെ അറിയിക്കാനും ഇക്കാര്യം മുന്നണി യോഗത്തെ അറിയിക്കാനും എം എൻ സ്മാരകത്തിൽ നടന്ന സംസ്ഥാന എക്സിക്യൂട്ടീവിൽ തീരുമാനമായി.